കൊച്ചി: സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെടാന് വിജിലന്‍സിന് എന്ത് അധികാരമാണുള്ളതെന്നു ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മന്ത്രി സഭാതീരുമാനങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സിന് അധികാരം നല്കിയാല് കേരളം വിജിലന്‍സ് രാജിലേക്ക് നീങ്ങുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ശങ്കര്‍ റെഡ്ഢിക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നല്കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതിനെതിരെ വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനം. റെഡ്ഢിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അഴിമതിയാരോപിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രികൂടിയായ രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡി. ചീഫ് സെക്രട്ടറി ടോം ജോസ്, ശങ്കര്‍ റെഡ്ഢി എന്നിവര്‍ക്കെതിരെ പൊതുപ്രവര്ത്തകന് പായിച്ചിറ നവാസ് നല്കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചെന്നിത്തല നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിനോടു വിശദീകരണം തേടി. വിജിലന്‍സ് റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് അനുവദിച്ചെങ്കിലും റെഡ്ഢിക്ക് പ്രൊമോഷന് നല്‍കിയതിനെ മാത്രമേ പരാതിക്കാരന് എതിര്‍ക്കുന്നുള്ളൂ. ഇത് പരാതിക്കാരന്റെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു. സ്ഥാനക്കയറ്റം നല്‍കുക സര്‍ക്കാരിന്റെ സവിശേഷാധികാരമാണ്. നിയമനത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ വിനോദ് ഹൈക്കോടതിയില്‍ നല്‍കിയത്. സര്‍ക്കാരിന്റെ ഭരണകാര്യങ്ങളും തീരുമാനങ്ങളും ചോദ്യം ചെയ്യാനോ അന്വേഷിക്കാനോ തീരുമാനിക്കാനോ വിജിലന്‍സിന് അധികാരമില്ല. സര്‍ക്കാരിനെ ഭരിക്കാന്‍ വിജിലന്‍സിനെ അനുവദിക്കണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. അഴിമതി നിരോധന നിയമപ്രകാരം സ്ഥാപിച്ചിട്ടുള്ള വിജിലന്‍സ് കോടതികളുടെ പരിധിയില്‍ വരുന്ന വിഷയമല്ലിത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനിക്കാന്‍ ഉചിതമായ ഫോറങ്ങള്‍ വേറെയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
റെഡ്ഢിയുടെ കേസില്‍ വിജിലന്‍സ് കോടതിക്കും തെറ്റുപറ്റി. ചില വിജിലന്‍സ് ജഡ്ജിമാര്‍ക്ക് അഴിമതി നിരോധന നിയമപ്രകാരമുള്ള ജോലിയുടെ സാധ്യതയും പരിധിയും അറിയില്ല. വിവേകമില്ലാതെ പ്രാഥമികാന്വേഷണത്തിനും വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഹൈക്കോടതിയില്‍ എത്തുന്നുണ്ട്. വിജിലന്‍സ് കോടതികളുടെ ഇത്തരം നടപടി പ്രത്യാഘാതമുണ്ടാക്കും.
ഫെബ്രുവരി ഒന്നിന് ഹൈക്കോടതി നല്കിയ ഇടക്കാല ഉത്തരവിന്റെ അന്തസത്തയും ലക്ഷ്യവും വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് മനസിലായില്ലെന്നു തോന്നുന്നു. മുന്‍ സര്‍ക്കാര്‍ നല്കിയ സ്ഥാനക്കയറ്റങ്ങള്‍ മന്ത്രിസഭായോഗ തീരുമാനമായിരുന്നതിനാല്‍ ഈ സര്‍ക്കാരും അതേപടി അംഗീകരിക്കുകയാണെന്നും നാല് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥാനക്കയറ്റം നിലനിറുത്തിയിട്ടുമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കുന്നു. എങ്കിലും അന്തിമ തീര്‍പ്പിനുള്ള രേഖകള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഇതു രേഖാമൂലം അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: