തിരുവനന്തപുരം: കോവളം കൊട്ടാരം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ എത്രയും പെട്ടെന്ന് സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി പിണറായിയെ വീണ്ടും വെട്ടിലാക്കി.
കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കണമെന്ന ടൂറിസം വകുപ്പിന്റെ നിലപാടിനെതിരെ രംഗത്തുവന്ന റവന്യൂ വകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമനുസരിച്ച് സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയോട് അടുപ്പമുള്ള വന്‍ വ്യവസായ ഗ്രൂപ്പിന്റെ കൈവശമാണ് ഹോട്ടല്‍ എന്നതിനാല്‍ മുഖ്യമന്ത്രി നടപടിയെടുത്തിരുന്നില്ല. ഇതിനെയാണ് വിഷയം കുത്തിപ്പൊക്കി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.
ചരിത്ര സ്മാരകമായ കോവളം ഹാല്സിയണ് കൊട്ടാരം നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കൊട്ടാരം ഹോട്ടല്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കണമെന്ന നിര്‍ദേശം ടൂറിസം മന്ത്രി എ.സി. മൊയ്തീന് മന്ത്രിസഭയില്‍ വച്ചു. എന്നാല്‍ റവന്യൂവകുപ്പിന്റെ അഭിപ്രായം തേടാതെയുള്ള തീരുമാനത്തെ സിപിഐ എതിര്‍ത്തു. തുടര്‍ന്ന് വിഷയം റവന്യൂമന്ത്രി നിയമ സെക്രട്ടറിക്ക് വിട്ടു.
ഇനി പുതിയ നിയമ നിര്‍മ്മാണം അസാധ്യമാണെന്നും കൊട്ടാരം വിട്ടുകൊടുക്കാമെന്നുമായിരുന്നു നിയമ സെക്രട്ടറിയുടെയും ഉപദേശം. ഇതില്‍ തൃപ്തിവരാതെ റവന്യൂമന്ത്രി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. അദ്ദേഹമാണ് സിവില്‍ കേസ് നല്കാന് കഴിയും എന്ന സാധ്യത മുന്നോട്ടുവച്ചത്.
എജിയുടെ നിര്‍ദേശം റവന്യൂമന്ത്രി മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചുവെങ്കിലും ഫയല്‍ പിന്നീട് അനങ്ങിയില്ല. ഇത് മുന്നില്‍വച്ചാണ് വിഎസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
യുഡിഎഫ് ചെയ്തതുപോലെ തീരുമാനങ്ങള്‍ വച്ചുതാമസിപ്പിച്ചാല്‍ അത് സ്വകാര്യ മുതലാളിമാര്‍ തങ്ങള്ക്കനുകൂലമാക്കിയെടുക്കാനിടവരുത്തുമെന്ന് വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: