ന്യൂദല്‍ഹി: പ്രമുഖ തെന്നിന്ത്യന്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേരളത്തിലെ പോലീസ് മേധാവിയെ വിളിച്ചു വരുത്താന്‍ ദേശീയ വനിതാ കമ്മീഷന് തീരുമാനിച്ചു. കേസില്‍ ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ കമ്മീഷന് നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
കേസന്വേഷണം ഏതു ഘട്ടത്തിലാണെന്ന് ഡിജിപി വ്യക്തമാക്കണമെന്നും വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയില്‍ നിന്നും സിനിമയുടെ സംവിധായകനില്‍ നിന്നും കമ്മീഷന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരും പോലീസും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്താനും കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ നടിക്കെതിരായ അക്രമം ദേശീയ തലത്തില്‍ വലിയ ചര്ച്ചയായിതോടെയാണ് സ്വമേധയാ കേസെടുത്ത് നടപടികള്‍ കര്‍ശനമാക്കാന്‍ വനിതാ കമ്മീഷന് തീരുമാനിച്ചത്.
സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുന്നത് അതീവ ഗൗരവകരമാണെന്നാണ് വനിതാ കമ്മീഷന് നിലപാട്. വിവിധ വിഷയങ്ങളില്‍ വനിതാ കമ്മീഷന് കേരളത്തില്‍ ഇടപെടേണ്ടി വരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമല്ലെന്ന സൂചനകളാണ് കേരളത്തില്‍ നിന്നുയരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണ വാര്‍ത്തകളെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: