വടകര: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഒരു സി.പി.എം പ്രാദേശിക നേതാവിനെ കൂടി കസ്റ്റഡിയിലെടുത്തു. തലശേരി ഏര്യാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നു. മാഹിയിലെ വസതിയില്‍ നിന്നാണു പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡയിലെടുത്തത്.
നേരത്തേ മാഹി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു രാമകൃഷ്ണന്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു നടപടി. സംഭവവുമായി ബന്ധപ്പെട്ട് തലശേരി ഏര്യാ കമ്മിറ്റിയില്‍ നിന്ന് കസ്റ്റഡിയിലാകുന്ന ആദ്യത്തെ ആളാണ് രാമകൃഷ്ണന്.
ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ തലശ്ശേരിയില്‍ നിന്നുള്ള പാര്‍ട്ടിയംഗങ്ങളും പങ്കെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് രാമകൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ചത്.
കഴിഞ്ഞദിവസം സി.പി.എം. ജില്ലാകമ്മിറ്റിയംഗവും ഒഞ്ചിയം ഏര്യാ സെക്രട്ടറിയും എന്‍.ജി.ഒ. യൂണിയന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.എച്ച്. അശോകന്, പാര്‍ട്ടി ഒഞ്ചിയം ഏര്യാകമ്മിറ്റി അംഗവും വടകര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കുന്നുമ്മക്കരയിലെ കടത്തിലക്കണ്ടി കെ.കെ. കൃഷ്ണന് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: