ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന പ്രഹസന വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വോട്ടെടുപ്പില്‍ പ്രതിപക്ഷാംഗങ്ങളെ പങ്കെടുപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ വേണമെന്ന് ഡിഎംകെ ആക്ടിങ് ചീഫ് എം. കെ. സ്റ്റാലിന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ പി. ധനപാല്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഡിഎംകെ നേതാക്കള്‍ നിയമസഭയ്ക്കുള്ളില്‍ ബഹളം വെച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തെ പുറത്താക്കിയ നടത്തിയ വിശ്വാസവോട്ടെടുപ്പില്‍ പഴനിസ്വാമി ഭൂരിപക്ഷം നേടി.
പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാതെ നടത്തിയ വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നും ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഡിഎംകെ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവഡി ജി. രമേശ്, ജസ്റ്റിസ് ആര്. മഹാദേവന് എന്നിവര്‍ പരിഗണിച്ച ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും.
ഇതംസംബന്ധിച്ച ഹൈക്കോടതി വിധി പുറത്തുവന്നതിനുശേഷം മാത്രമേ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കു. ഇതോടെ പഴനിസ്വാമിയുടെ മുഖ്യമന്ത്രിക്കസേര വീണ്ടും തുലാസിലായി.
അതിനിടെ എഐഎഡിഎംകെ വിമതനും എംഎല്‍എയുമായ ഒ. പനീര്‍സെല്‍വവും വിശ്വാസവോട്ടെടുപ്പ് അസാധുവാക്കാന്‍ നടപടി തേടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതേ ആവശ്യവുമായി ഒപിഎസും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആഴ്ചയുടെ അവസാന ദിനം ആയതിനാലും ആക്ടിങ് ചീഫ് ജസ്റ്റിസ് നേരത്തെ പോയത് മൂലവും ഹര്‍ജി പരിഗണനയ്ക്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: