ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നഗരങ്ങളിലെ ദരിദ്രര്‍ക്ക് 90,095 ഭവനങ്ങള്‍ കൂടി നിര്‍മ്മിച്ചു നല്കാന് കേന്ദ്ര പാര്‍പ്പിട, നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയം അനുമതി നല്കി. 5,590 കോടിരൂപ നിക്ഷേപം വരുന്നതാണ് പദ്ധതി. ഇതില്‍ 1,188 കോടി രൂപ കേന്ദ്ര സഹായമാണ്.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ മധ്യപ്രദേശിലെ 219 നഗരങ്ങളില്‍ 82,262 ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ 5,260 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1,071 കോടിരൂപ കേന്ദ്ര സഹായമാണ്. ജമ്മു കാശ്മീരിലെ 24 നഗരങ്ങളില്‍ 4915 ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ 240 കോടിരൂപയും അനുവദിച്ചു. ഇതില്‍ 74 കോടിരൂപ കേന്ദ്ര സഹായമാണ്. ദാദ്ര ആന്റ് നഗര്‍ ഹവേലിയുടെ തലസ്ഥാനമായ സില്‍വാസ്സയില്‍ 803 ഭവനങ്ങള്‍ നിര്‍മ്മിക്കാനായി 26 കോടിരൂപ അനുവദിച്ചു. ഇതില്‍ 12 കോടിരൂപ കേന്ദ്ര സഹായമാണ്.
ഇടത്തരം വരുമാനക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വായ്പാ സബ്സിഡിയായി 2017-18 വര്‍ഷത്തേക്ക് ആയിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 2019 ആകുമ്പോഴേക്കും ഒരു കോടി വീടുകള്‍ രാജ്യത്ത് നിര്‍മ്മിക്കാനാണ് പ്രധാനമന്ത്രി ആവാസ് യോജന ലക്ഷ്യമിടുന്നത്. ഇതിനായി അനുവദിച്ച തുക 15,000 കോടിയില്‍ നിന്ന് 23,000 കോടി രൂപയാക്കി കേന്ദ്രം ഉയര്‍ത്തിയിട്ടുണ്ട്.
പിഎംഎവൈ പദ്ധതി പ്രകാരം കേരളത്തില്‍ 84,460 വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഭവന-ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മന്ത്രാലയം അംഗീകാരം നല്‍കിയത്. ആദ്യഘട്ടത്തില്‍ 5,968 വീടുകള്‍ക്കായി 179 കോടി രൂപ സംസ്ഥാന സര്‍ക്കാരും 89 കോടി രൂപ കേന്ദ്രസര്‍ക്കാരും ധനസഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: