കണ്ണൂര്‍: ചിറക്കല്‍ ഗാന്ധി റൂറല്‍ ലൈബ്രറിയോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എണ്‍പത് വര്‍ഷത്തോളമായി പ്രദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം നല്കുന്ന ഗാന്ധിജി റൂറല്‍ ലൈബ്രറിയോടെ ചേര്‍ന്നുള്ള കെട്ടിടത്തിലാണ് പുതിയ ഔട്ടലെറ്റ് ആരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് ഫൂട്ട് ഓവര്‍ബ്രിഡ്ജിനോട് ചേര്‍ന്ന് നില്ക്കുന്ന കെട്ടിടത്തില്‍ ബിവറേജസ് ആരംഭിച്ചാല്‍ ദിനംപ്രതി ട്രെയിന്‍ യാത്രചെയ്യുന്നവരെയും ഏറെ ബാധിക്കും. ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍, കസ്തൂര്‍ബാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പുതിയാപറമ്പ യുപി സ്കൂള്‍, അങ്കണവാടി എന്നിവിടങ്ങളിലെല്ലാം പോകന്ന നിരവധി വിദ്യാര്‍ത്ഥികളും ഇതേ സ്ഥലത്ത് കൂടിയാണ് യാത്രചെയ്യേണ്ടത്. നിരവധി ക്ഷേത്രങ്ങളും ചരിത്രപ്രസിദ്ധമായ ചിറക്കല്‍ കോവിലകം, ഫോകേലോര് അക്കാദമി എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ചിറക്കല്‍. പ്രസിദ്ധമായ കിഴക്കേക്കര ശ്രീകൃഷ്ണ മതിലകം ക്ഷേത്രം നിലനില്ക്കുന്നതും ഈ പ്രദേശത്താണ്. ഇപ്പോള്‍ പുതിയതെരു ഹൈവേക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് ചിറക്കലിലേക്ക് മാറ്റുന്നതിന് പിന്നില്‍ കുറഞ്ഞ വാടകക്ക് കെട്ടിടങ്ങളെടുത്ത് ഉയര്‍ന്ന മേല്‍വാടകക്ക് മറിച്ച് നല്കുന്ന ചില മാഫിയകളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്ന് പോലീസിന്റെ സഹായത്തോടെ ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ആധ്യാത്മികമായും ചരിത്രപരമായും ഏറെ പ്രധാന്യമുള്ള ചിറക്കലില്‍ ബിവറേജസ് ആരംഭിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് വര്‍മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: