ബംഗളൂരു: അജ്ഞാതരുടെ ആക്രമണത്തില്‍ കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്.പി. മഹന്തേഷ് വധിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു നടപടി.
കര്‍ണാടക ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ബംഗളൂര് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കോടതി നോട്ടിസയച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണു നിര്‍ദേശം. അടുത്ത ഹിയറിങ് നടക്കുന്ന ജൂണ്‍ 21ന് ഒരു ദിവസം മുന്‍പെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.
മേയ് 20നാണു മഹന്തേഷ് ആശുപത്രിയില്‍ മരിച്ചത്. 16നാണു മഹന്തേഷ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതര പരുക്കേറ്റ ഇദ്ദേഹം നാലു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്റ്ററായിരുന്നു മഹന്തേഷ്. തൊഴില്‍ പരമായ ശത്രുതയാകാം ആക്രമണ കാരണമെന്നു കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: