കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് സഭയില്‍ വളരെ വിചിത്രമായ ഒരു പരിഹാസം കേള്‍ക്കുകയുണ്ടായി. ‘നമ്മുടെ ചില മന്ത്രിമാര്‍ എവിടെയെങ്കിലും ഒരു വിമാനത്താവളം കണ്ടാല്‍ ഉടനെ അവിടെ നെല്‍വിത്ത് വിതയ്ക്കുന്ന ഒരുതരം മാനസികരോഗമുള്ളവരാണ്’ എന്നായിരുന്നു അത്. ലീഗിന്റെ എംഎല്‍എ ഉമ്മര്‍ ആണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. എവിടെയൊക്കെ കൃഷിയോഗ്യമായ നിലങ്ങള്‍ തരിശിട്ടിട്ടുണ്ടോ അവിടെയെല്ലാം കൃഷിയിറക്കുക എന്നത് മാനസികരോഗമല്ല, നമ്മുടെ മണ്ണും ജലവും പരിസ്ഥിതിയും തിരികെ പിടിക്കുന്നതിനും മനുഷ്യരാശിയുടെ നാശം തടയുന്നതിനുമുള്ള ശ്രമമാണ്.
ഒരു പുല്‍ക്കൊടിത്തുമ്പുപോലും ഇനി കിളിര്ക്കില്ലെന്ന് കരുതിയിരുന്ന ആറന്മുളയില് ഇപ്പോള്‍ കൊയ്ത്ത് നടക്കുകയാണ്. ഒരിക്കലും കൃഷി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കപ്പെട്ട മെത്രാന് കായലില്‍ കതിരണിഞ്ഞ് നില്ക്കുന്നു.
കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയുമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ തേടി ഒരുപാട് ദൂരേക്കൊന്നും പോകേണ്ടതില്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ 60 ശതമാനത്തോളമാണ് കുറവുണ്ടായത്. മഴയുടെ കുറവ് ഈ വര്‍ഷം വരള്‍ച്ചയ്ക്കും രൂക്ഷമായ ജലക്ഷാമത്തിനും കാരണമായി. ഒരു വര്‍ഷം മഴ കുറഞ്ഞാലും ഇത്രമാത്രം പ്രതിസന്ധി നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാറില്ലായിരുന്നു.
പ്രതിവര്‍ഷം ശരാശരി 3400 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന, 44 നദികള്‍ ഒഴുകുന്ന നമ്മുടെ കേരളത്തിന് ഒരു വര്‍ഷം മഴ അല്‍പ്പം കുറഞ്ഞാലും അതിന്റെ ആഘാതം താങ്ങാനുള്ള കരുത്തുണ്ടായിരുന്നു ഒരു കാലത്ത്. ലക്ഷക്കണക്കിന് പൊതു-സ്വകാര്യ കുളങ്ങളും തണ്ണീര്‍ത്തടങ്ങളും കായലുകളും കിണറുകളും തോടുകളും നീര്‍ച്ചാലുകളുംകൊണ്ട് സമൃദ്ധമായിരുന്നു കേരളം. വിശാലമായ നെല്പ്പാടങ്ങളാല് സുന്ദരമായിരുന്നു നമ്മുടെ നാട്. നെല്‍വയലുകളില്‍ നടന്നിരുന്നത് കൃഷി മാത്രമായിരുന്നില്ല.
ജലം സംഭരിക്കുന്നതിനും സംരക്ഷിക്കുന്നതിനുള്ള സ്വാഭാവികവും പ്രകൃതിദത്തവുമായ റിസര്‍വ്വോയറുകളായിരുന്നു നെല്‍വയലുകള്‍. തോടുകളും പുഴകളും നീര്‍ച്ചാലുകളും ഉപരിതല ജലസ്രോതസ്സുകള്‍ മാത്രമല്ല. അവ ഭൂഗര്‍ഭ ജലവിതാനത്തിന്റെ റീച്ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ കൂടിയാണ്. എന്നാല്‍ കാലം പുരോഗമിച്ചതോടെ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ മാറ്റം വരികയും ജലസമൃദ്ധിയില്‍ നാം മതിമറക്കുകയും ചെയ്തു. സ്വര്‍ണത്തേക്കാളും മറ്റു ഖനിജങ്ങളേക്കാളും വിലമതിപ്പുള്ള ശുദ്ധജലം യാതൊരു തത്വദീക്ഷയുമില്ലാതെ ധൂര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ പ്രകൃതിയുടെ സ്വാഭാവികതാളത്തിന് ഭംഗം സംഭവിച്ചു. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുകയും തോടുകള്‍ മൂടിക്കളയുകയും ജലാശയങ്ങള്‍ മലിനമാക്കുകയും ചെയ്യുന്നതില്‍ മലയാളി ഇപ്പോള്‍ യാതൊരു മടിയും കാണിക്കുന്നില്ല. കിണറുകളും കുളങ്ങളും തോടുകളുമെല്ലാം നമ്മുടെ മാലിന്യങ്ങള്‍ കൊണ്ടുതള്ളാനുള്ള ഇടങ്ങളായി.
നെല്‍കൃഷി ചെയ്യുന്നതും നെല്ല് ഉല്‍പ്പാദിപ്പിക്കുന്നതും ഒരു മൂന്നാംകിട പരിപാടിയായി കാണുന്ന രീതി ഇന്നുണ്ട്. പുതിയ തലമുറയെ കൃഷിയുടെ മഹത്വം പഠിപ്പിക്കുന്നത് എന്തോ മഹാപരാധമായും അശ്ലീലമായുമാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. പുതിയ തലമുറ കൃഷിയും കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളും അറിയാത്തവരായി വളര്‍ന്നുവരുന്നു. മണ്ണിന്റെ മണവും അധ്വാനത്തിന്റെ മഹത്വവും പുതിയ തലമുറയ്ക്ക് പകര്ന്നുനല്കുന്നതില് നമ്മള് കുറ്റകരമായ വീഴ്ചവരുത്തുകയാണ്. പാല് കുടിക്കാന്‍ പശുവിനെ വളര്‍ത്തേണ്ടെന്നും ചോറുണ്ണുന്നതിന് നെല്ല് കൃഷി ചെയ്യേണ്ട കാര്യമില്ലെന്നും കറിയുണ്ടാക്കാന്‍ പച്ചക്കറി കൃഷി ചെയ്യണമെന്നില്ലെന്നുമുള്ള തലതിരിഞ്ഞ തത്വങ്ങളാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.
ഒരിഞ്ചുപോലും നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. വയലുകളെല്ലാം നികത്തണമെന്നതും കുളങ്ങളും ജലാശയങ്ങളും ഇല്ലാതാക്കി കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കണമെന്നതും മലയാളിയുടെ അന്തസ്സിന്റെ പ്രശ്നമായിട്ടാണ് ഇന്ന് മാറിയിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തീരെ ചെറിയ സമയപരിധിക്കകം തന്നെ ഏഴായിരത്തില്‍ അധികം ഏക്കര്‍ സ്ഥലത്ത് പുതുതായി കൃഷിയിറക്കുന്നതിന് സാധിച്ചു. 2752 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി നടപ്പാക്കി. 2900 ഹെക്ടര്‍ കൃഷിയോഗ്യമായ തരിശുനിലങ്ങള്‍ വീണ്ടും കതിരണിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായി. ഈ സ്ഥലങ്ങളില്‍ പലയിടത്തും ഇപ്പോള്‍ കൊയ്ത്ത് നടക്കുകയാണ്. അക്കൂട്ടത്തില്‍പ്പെടുന്നതാണ് ഇപ്പോള്‍ കൊയ്ത്തുനടക്കുന്ന ആറന്മുളയും റാണി-മെത്രാന് കായലുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. നെല്‍വയലുകളും ജലാശയങ്ങളും നശിപ്പിക്കുന്ന പ്രകൃതിവിരുദ്ധ നിലപാടുകള്‍ ആരുടെ ഭാഗത്തുനിന്നായാലും അത് വകവെച്ചുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരോ കൃഷി വകുപ്പോ തയ്യാറല്ല എന്ന കാര്യം വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ദിശയിലുള്ള ഇടപെടലുകളുടെ ഭാഗമായാണ് ഈ വര്‍ഷം സംസ്ഥാന നെല്‍വര്‍ഷമായി പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട നവകേരള മിഷന്റെ പ്രധാനപ്പെട്ട ഒരുഭാഗം ഹരിതകേരളം മിഷന് ആണ്. മാലിന്യസംസ്കരണവും, ജലാശയങ്ങളുടെയും നെല്‍വയലുകളുടെയും മണ്ണിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണവും ഹരിതകേരളം മിഷന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളാണ്. നിരവധി പദ്ധതികളാണ് ഹരിതകേരളം മിഷന് വിഭാവനം ചെയ്യുന്നത്. ഇനിയും പരിസ്ഥിതിയോടും മണ്ണിനോടും ജലത്തോടും നെല്‍വയലുകളോടുമുള്ള അവഗണന തുടരാനാവില്ല. ജലാശയങ്ങള്‍ മലിനമാക്കാതെ കാത്തുസൂക്ഷിക്കുന്നതിനും, നെല്‍വയലുകള്‍ നികത്തപ്പെടാതെയും, ജലാശയങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ വ്യാപകമായി ഉണ്ടാകേണ്ടത് കാലം ആവശ്യപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തനം തന്നെയാണ്.
കൃഷിയോഗ്യമായ തരിശുനിലങ്ങള്‍ മുഴുവനും ജനകീയകൂട്ടായ്മകളിലൂടെ കൃഷിയോഗ്യമാക്കിയും, കരനെല്‍കൃഷി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചും ഭക്ഷ്യസ്വയംപര്യാപ്തത എന്ന മഹത്തായ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാം. ശുദ്ധമായ മണ്ണും നിര്‍മലമായ വെള്ളവും മലിനമാകാത്ത വായുവും സുരക്ഷിത ഭക്ഷണവും വരുംതലമുറകള്‍ക്കുകൂടി കാത്തുവെയ്ക്കാം. കൂട്ടായ്മയുടെ പുതിയ താളം ഉയരുമ്പോള്‍, വിസ്മൃതിയില്‍ ആണ്ടുപോകുമായിരുന്ന നമ്മുടെ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയുകയാണ്. കതിരണിഞ്ഞുനില്‍ക്കുന്ന പാടശേഖരങ്ങള്‍ നമുക്ക് ഒരു ഉറപ്പ് നല്‍കുന്നുണ്ട്; പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നാം ഒരിക്കലും തോറ്റുപോകില്ല എന്ന ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: