തൊടുപുഴ : വെങ്ങല്ലൂരില്‍ അനധികൃതമായി പൊതുസ്ഥലം കയ്യേറി, നെല്‍പ്പാടം നികത്തിയും നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി അനുമതി നേടിയത് തൊടുപുഴ നഗരസഭാ ഭരണാധികാരികളുടേയും, സെക്രട്ടറിയുടേയും, മുനിസിപ്പല്‍ എഞ്ചിനിയറുടേയും മൗനാനുവാദത്തോടെയെന്ന ആക്ഷേപം ശക്തമാകുന്നു.തഹസില്‍ദാര്‍, താലൂക്ക് സര്‍വ്വേയര്‍, മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍, എന്നിവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും നടപടികള്‍ സ്വീകരിക്കാത്ത നഗരസഭ അധികാരികളുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വിവാദ സ്ഥലത്ത് പുറമ്പോക്ക് ഉള്‍പ്പെട്ടിരുന്ന വിവരം സെക്രട്ടറിക്കും നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായി അറിവുള്ളതാണ്. ഇത് സംബന്ധിച്ച രേഖകള്‍ നഗരസഭാ ഓഫീസിലെ ഫയലുകളിലുണ്ട്. തൊടുപുഴ നഗരസഭ അധികൃതരുടെ അപേക്ഷ പ്രകാരം ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ റവന്യു അധികൃതര്‍ പുറംപോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി പ്ലാന്‍ നഗരസഭയ്ക്ക് നല്‍കിയിട്ടുമുണ്ട്.
നഗരസഭയ്ക്ക് ആധുനിക പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താനായിരുന്നു പുറമ്പോക്ക് സ്ഥലം കണ്ടെത്താന്‍ നഗരസഭ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ഇതിനായി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചത് ഇപ്പോഴത്തെ നഗരസഭ വൈസ് ചെയര്മാന് റ്റി.കെ. സുധാകരന് നായരും സംഘവുമായിരുന്നു.
റവന്യു വകുപ്പ് ചൂണ്ടിക്കാണിച്ച മൂന്നു സ്ഥലങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സ്വാകാര്യ വ്യക്തി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്ന വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലെ വസ്തു. ഈ നെല്‍പ്പാടത്തിലെ പുറമ്പോക്ക് ഉള്‍പ്പടെയുള്ള സ്ഥലം ഏറ്റെടുത്ത് ആധുനിക പൊതുശ്മശാനം നിര്‍മ്മിക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചിരുന്നു. ആധുനിക പൊതുശ്മശാനത്തിന് മറ്റൊരു സ്ഥലം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ മിനി ബസ്സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന് നഗരസഭ തീരുമാനം എടുക്കുകയും നഗരസഭയുടെ രണ്ട് വാര്‍ഷിക ബഡ്ജറ്റുകളില് തുക വകയിരുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം നഗരസഭയിലെ പ്രധാനപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അറിവുള്ളതാണ്.
ചില ഭരണാധികാരികളുടെ ഒത്താശയോടെ നഗരസഭാ ഉദ്യോഗസ്ഥരും, തൊടുപുഴ നഗരസഭയുടെ മുന്‍ നിയമോപദേഷ്ടാവും, സ്ഥലം ഉടമയും ചേര്‍ന്ന് നടത്തിയ ഗൂഢനീക്കങ്ങളുടെ ഫലമായി ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഉത്തരവുകളുടെ മറവിലാണ് സ്ഥലം ഉടമയ്ക്ക് ഇവിടെ കെട്ടിട നിര്‍മ്മാണ അനുമതി ലഭിച്ചത്. മാത്രവുമല്ല കേസ്സ് നടത്തിപ്പില്‍ ഉദ്യോഗസ്ഥരും നിയമോപദേഷ്ടാവും നടത്തിയ വീഴ്ചകള്‍ ഹൈക്കോടതിയിലെ കേസ്സ് നടപടികള്‍ പരിശോധിച്ചാല്‍ വ്യക്തവുമാണ്. കേസ് നടത്തിപ്പില്‍ കള്ളക്കളികള്‍ നടന്നു എന്നറിഞ്ഞിട്ടും അനുവദിച്ച സമയത്തിനുള്ളില്‍ അപ്പീല്‍ ബോധിപ്പിക്കാതെയും മേല്‍ നടപടികള്‍ സ്വീകരിക്കാതെയും കുറ്റകരമായ കൃത്യവിലോപം നഗരസഭാ ഭരണാധികാരികളുടേയും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടണ്ട
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: