തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ലെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. അഴിമതിക്കെതിരെ പ്രസംഗിച്ചവര്‍ പദവിയിലെത്തുമ്പോള്‍ അതു മറക്കുന്നു. വിവിധ അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുകയാണെന്നും വിഎസ് ആരോപിച്ചു. ഗവ. ലോ കോളേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് കേരള റീജിയണല്‍ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച ‘അഴിമതിയും സിവില്‍ സര്‍വീസും: സുതാര്യതയുടെ ആവശ്യം’ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി പോക്കുവരവ് ചെയ്ത് ലഭിക്കാത്തതിനാല്‍ വില്ലേജ് ഓഫീസില്‍ സ്ഫോടനം നടത്തേണ്ടിവന്ന വെള്ളറട സംഭവം ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കണം. ജനങ്ങളാണ് യഥാര്‍ഥ യജമാനന്മാരെന്ന് ജീവനക്കാര്‍ മനസ്സിലാക്കുന്നത് അഴിമതി ഇല്ലാതാക്കും. അനധികൃത സ്വത്തുസമ്പാദനം അടക്കം അഴിമതിക്കേസുകളില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. അഴിമതി അരങ്ങുവാഴുമ്പോള്‍ സാമൂഹികസാംസ്കാരിക ജീവിതം ജീര്‍ണമാകും. അധികാരികള്‍ നടത്തുന്ന അഴിമതി അഴിമതിയാണെന്ന തോന്നല്‍ പോലും സൃഷ്ടിക്കുന്നില്ല. കോടികള്‍ കൈയിലുള്ളവന് ഈശ്വരതുല്യനാണെന്ന ധാരണ ശക്തമാണ്. കൈക്കൂലി നല്കുന്ന പണം തന്റേതല്ലെന്ന വിചാരമാണ് അഴിമതിയെ സാധൂകരിക്കുന്നതെന്നും വി എസ് ചൂണ്ടിക്കാട്ടി.
പ്രൊഫസര്‍ ഡോ ജോണ്‍ പുല്‍പ്പറമ്പിലിന്റെ ‘കേരളത്തിലെ ഉദ്യോഗസ്ഥ രാഷ്ട്രീയം: ഭരണപരിഷ്കരണത്തിന് ഒരു ആമുഖം’ പുസ്തകം വിഎസ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന് നല്കി പ്രകാശിപ്പിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് കേരള റീജിയണല്‍ ബ്രാഞ്ച് ചെയര്മാന് പ്രൊഫ. ജോസഫ് കെ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കെ.ആര്. രഘുനാഥന്, ഡോ പി.ജി. ബാലചന്ദ്രന്‍പിള്ള, ഡോ ജി. രാധാകൃഷ്ണകുറുപ്പ്, ഡോ പി. സുകുമാരന്‍നായര്‍, എ. സുഹൃദ്കുമാര്‍, ഡോ എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: