പട്ടിക്കാട്: കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതുപാത വെട്ടിത്തുറന്ന് കുതിരാനില്‍ ആദ്യതുരങ്കം പൂര്‍ത്തിയാവുന്നു. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ ആദ്യത്തേതാണ് ഇന്നലെ രാവിലെ ഏഴിന് നിര്‍മാണം പൂര്‍ത്തിയായത്.
കിഴക്കുനിന്നും 622 മീറ്ററും പടിഞ്ഞാറുനിന്നും 342 മീറ്ററും എത്തിയതോടെ തുരങ്കങ്ങള്‍ ഒന്നായി. തൃശൂരില്‍ നിന്നും പോകുമ്പോള്‍ കുതിരാനില്‍ വലതുവശത്തുള്ള തുരങ്കമാണിത്. കഴിഞ്ഞ മെയ് 13 മുതലാണ് തുരങ്കപാതയ്ക്കു ബൂമര്‍ ഉപയോഗിച്ചുള്ള പാറതുരക്കല്‍ ആരംഭിച്ചത്. ഇതിനിടെ ഒരുമാസത്തോളം പണി നിര്‍ത്തിവെയ്ക്കേണ്ടിവന്നു.
എഞ്ചിനീയര്‍മാരും സൂപ്പര്വൈസര്മാരുമടക്കം 400ഓളം പണിക്കാരാണ് പ്രഗതി എഞ്ചിനീയറിങ്ങ് ആന്റ് റെയില്‍ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തില്‍ തുരങ്കനിര്മാണത്തിനുപിന്നില് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ തുരങ്കം 250 മീറ്ററോളം തീരാനുണ്ട്.
മാര്‍ച്ച് മാസം മൂന്നാമത്തെ ആഴ്ചയോടുകൂടി രണ്ടാമത്തേയും കൂട്ടിമുട്ടും. തുരങ്കപാത കൂട്ടിമുട്ടുന്നതും, പുതുവഴിയും കാണാന്‍ രാവിലെമുതല്‍ നിരവധിപേരാണ് സ്ഥലത്തെത്തിയത്. മൊബൈലില്‍ സെല്‍ഫിയെടുത്തും പാതയിലൂടെ നടന്നും സ്ഥലവാസികള്‍ സംഭവം ആഘോഷിച്ചു. മുന്‍കരുതല്‍ നടപടിയെന്നോണം കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നതിന് ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ത്തന്നെ ട്വിന്ട്യൂബ്ടണലുള്ള ആദ്യ ആറുവരിപ്പാതയായി 29 കിലോമീറ്റര്‍ വരുന്ന വടക്കാഞ്ചേരി മണ്ണുത്തി ദേശീയപാത മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: