ന്യൂദല്‍ഹി: ക്രമസമാധാന നില തകര്‍ന്ന കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് കേന്ദ്രവനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണ് കേരളത്തെ നിയന്ത്രിക്കുന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാനം പരിപൂര്‍ണ്ണമായും തകര്‍ന്നതായും മേനകാ ഗാന്ധി കുറ്റപ്പെടുത്തി. തെന്നിന്ത്യന്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനവിഭാഗം സുരക്ഷിതരല്ലാത്ത സാഹചര്യം സംസ്ഥാനത്തുണ്ട്. സ്ത്രീ സുരക്ഷയില്‍ സംസ്ഥാനം വലിയ പരാജയമായി മാറിയിരിക്കുന്നതായും അവര്‍ ആരോപിച്ചു.
നാട്ടിലുടനീളം ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുന്ന സാഹചര്യമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നൂറിനു മുകളില്‍ വരെ കേസുകളില്‍ പ്രതികളായവര്‍ പിടികൊടുക്കാതെ സൈ്വര്യ വിഹാരം നടത്തുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറുകയാണെന്നും മേനകാ ഗാന്ധി പറഞ്ഞു.
ആര്‍ക്കും സംസ്ഥാനത്ത് സുരക്ഷിതത്വം ഇല്ല എന്നതിന്റെ തെളിവാണ് യുവനടിക്കു നേരേയുണ്ടായ ആക്രമണം. കച്ചവടക്കാരാണ് സര്‍ക്കാരിനെയും പോലീസിനെയും നിയന്ത്രിക്കുന്നത്. മന്ത്രിമാര്‍ക്ക് മേല്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. മുഖ്യമന്ത്രി പറയുന്നത് മന്ത്രിമാര്‍ അനുസരിക്കുന്നുമില്ല, മേനകാ ഗാന്ധി കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിന്മേല്‍ അതിവേഗ വിചാരണയ്ക്കായി ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. കേരളത്തിലുണ്ടായ സംഭവം ദേശീയ നേതാക്കളുടേയും ദേശീയ മാധ്യമങ്ങളുടേയും ശ്രദ്ധ നേടിയതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: