ബെംഗളൂരു: ഐപിഎല്‍ താര ലേലത്തില്‍ ഇത്തവണത്തെ സൂപ്പര്‍ സ്റ്റാര്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇദ്ദേഹത്തെ 14.5 കോടി രൂപയ്ക്ക് പൂനെ സൂപ്പര്‍ ജയ്ന്റ്സ് സ്വന്തമാക്കി. ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണ് സ്റ്റോക്സിനു ലഭിക്കുന്നത്. കഴിഞ്ഞ തവണ 16 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് യുവരാജ് സിങ്ങിനെ വാങ്ങിയതാണ് റെക്കോഡ്. 27 വിദേശികളുള്‍പ്പെടെ 66 താരങ്ങള്‍ ലേലത്തില്‍ പോയി. ആകെ 351 താരങ്ങളാണുണ്ടായിരുന്നത്.
ഇന്നലെ പിന്നെ ലോട്ടറിയടിച്ചത് ഇംഗ്ലീഷ് ബൗളര്‍ ടൈമല്‍ മില്‍സിന്. 50 ലക്ഷം രൂപ മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന മില്‍സിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 12 കോടി രൂപയ്ക്ക് സ്വന്തമാക്കി. ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. അതേസമയം, ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, കൈല്‍ അബോട്ട്, ദിനേശ് ചണ്ഡിമല്‍, ഇര്ഫാന് പഠാന് തുടങ്ങിയ താരങ്ങളെ ആരും വാങ്ങിയില്ല.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസൊ റബഡയെ ദല്‍ഹി ഡെയര്‍ഡെവിള്‍സ് അഞ്ചു കോടി രൂപയ്ക്ക് സ്വന്തമാക്കി. ഒരു കോടിയായിരുന്നു അടിസ്ഥാനവില. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബൗള്‍ട്ടിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും അഞ്ചു കോടിക്ക് കൊണ്ടുപോയി. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന് ദല്‍ഹി നാലര കോടി നല്കി. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിന് കൊല്‍ക്കത്ത നല്‍കിയത്് 4.2 കോടി.
ഓസീസ് പേസര്‍ മിച്ചല്‍ ജോണ്സണ് പഴയ ടീമില്‍ തിരിച്ചെത്തി. രണ്ട് കോടി അടിസ്ഥാനവിലയുണ്ടായിരുന്ന ജോണ്‍സണിനെ മുംബൈ ഇന്ത്യന്‍സ് അതേ വിലയ്ക്ക് ടീമിലെത്തിച്ചു. ഒരു കോടി അടിസ്ഥാനവിലയുണ്ടായിരുന്ന ഓസീസ് പേസര്‍ നഥാന്‍ കൗള്‍ട്ടര്‍ നൈലിനും കോളടിച്ചു. മൂന്നര കോടി രൂപയ്ക്ക് കൊല്‍ക്കത്തയാണ് ഇദ്ദേഹത്തെ റഞ്ചിയത്.
മാര്ട്ടിന് ഗുപ്ടില്‍ (കിങ്സ് ഇലവന്, 50 ലക്ഷം), ജേസണ്‍ റോയി (ഗുജറാത്ത് ലയണ്‍സ്, ഒരു കോടി), ക്രിസ് ജോര്‍ദന്‍ (സണ്‍റൈസേഴ്സ്, 50 ലക്ഷം), ഡാരന്‍ സമി (കിങ്സ് ഇലവന്, 30 ലക്ഷം), മുനാഫ് പട്ടേല്‍ (ഗുജറാത്ത്, 30 ലക്ഷം), ഇഷാങ്ക് ജഗ്ഗി (കൊല്‍ക്കത്ത, 10 ലക്ഷം), മനോജ് തിവാരി (പൂനെ, 50 ലക്ഷം), ഡാരന്‍ ബ്രാവൊ (കൊല്‍ക്കത്ത, 50 ലക്ഷം) എന്നിവരും ഇത്തവണത്തെ ഐപിഎല്ലിന്റെ ഭാഗമാകും.
ആഭ്യന്തര താരങ്ങള്‍ക്കും നേട്ടം
ഇന്ത്യന്‍ ആഭ്യന്തര താരങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ടായി. പ്രത്യേകിച്ചും ബൗളര്‍മാര്‍ക്ക്. ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയ്ക്കാണ് കൂടുതല്‍ വില ലഭിച്ചത്, 3.2 കോടി. 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ മുംബൈ ഇന്ത്യന്‍സാണ് ടീമിലെത്തിച്ചത്.
തമിഴ്നാട് പേസര്‍ ടി. നടരാജനാണ് മറ്റൊരു താരം. 10 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന ഇദ്ദേഹത്തെ മൂന്നു കോടിക്ക് കിങ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കി. വരുണ്‍ ആറോണിന് കിങ്സ് ഇലവന് 2.8 കോടി നല്കി. ഹൈദരാബാദില്‍ നിന്നുള്ള വലംകൈയന്‍ പേസര്‍ മുഹമ്മദ് സിറാജിനെ സണ്‍റൈസേഴ്സ് 2.6 കോടിക്കാണ് വാങ്ങിയത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ എക്കായി കളിച്ച കെ. ഗൗതം (മുംബൈ ഇന്ത്യന്‍സ്), അനികേത് ചൗധരി (റോയല്‍ ചലഞ്ചേഴ്സ്) രണ്ട് കോടി വീതം, പവന് നേഗി (ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്), എം. അശ്വിന് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) ഒരു കോടി വീതം എന്നിവരും നാട്ടിലെ കോടിപതികള്‍.
അഫ്ഗാനും ഇടം
രണ്ട് അഫ്ഗാന് താരങ്ങളെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. സ്പിന്നര്‍ റഷീദ് ഖാനെ നാലു കോടി രൂപ നല്‍കിയും മുഹമ്മദ് നബിയെ 30 ലക്ഷത്തിനും സണ്‍റൈസേഴ്സ് സ്വന്തമാക്കി. അതേസമയം, ഇത്തവണ ബംഗ്ലാദേശ് താരങ്ങളെ ആരും ഗൗനിച്ചില്ല.
ബേസിലിന് 85 ലക്ഷം
മലയാളി പേസര്‍ ബേസില്‍ തമ്പി 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സിനൊപ്പം ചേര്‍ന്നു. 10 ലക്ഷം രൂപയുണ്ടായിരുന്ന താരത്തെ സമീപകാല പ്രകടനത്തിന്റെ മികവിലാണ് ഗുജറാത്ത് സ്വന്തമാക്കിയത്. തെരഞ്ഞെടുത്തതില്‍ മഹാഭാഗ്യമെന്നും മികച്ച പ്രകടനം നടത്തുമെന്നും ബേസില്‍ പറഞ്ഞു.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് നെറ്റ്സില്‍ പന്തെറിഞ്ഞു നല്കാന് ബേസിലിനെ ബിസിസിഐ വിളിച്ചിരുന്നു. നാലു ദിവസം ബേസില്‍ ഇന്ത്യന്‍ ക്യാമ്പിലുണ്ടാകും.
പേസര്‍ സന്ദീപ് വാര്യര്‍, സയിദ് മുഷ്താഖലി ട്വന്റി20യില്‍ തിളങ്ങിയ ഓപ്പണര്‍ വിഷ്ണു വിനോദ് എന്നിവരെ ആരും വാങ്ങിയില്ല. വിഷ്ണു രണ്ടാം റൗണ്ടിലേക്കു മുന്നേറി. മലയാളി താരങ്ങള്‍ സഞ്ജു സാംസണിനെ ദല്‍ഹിയും സച്ചിന് ബേബിയെ റോയല്‍ ചലഞ്ചേഴ്സും നിലനിര്‍ത്തിയിരുന്നു.
ഇഷാന്തിനെ വേണ്ട
ടീമുകള്‍ സ്വന്തമാക്കിയവരേക്കാള് പ്രമുഖര്‍ ലേലത്തില്‍ ആരും വേണ്ടാതെ മടങ്ങി. അവരില്‍ പ്രമുഖന് രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പേസര്‍ ഇഷാന്ത് ശര്‍മ. രണ്ടാം ഘട്ടത്തിലേക്കു കടന്നെങ്കിലും ഇഷാന്തിനെ ആരും വാങ്ങിയില്ല.
ഇന്ത്യന്‍ താരങ്ങള്‍ ചേതേശ്വര്‍ പൂജാര, പ്രജ്ഞാന് ഓജ, ഉന്മുക്ത് ചന്ദ്, അടുത്തിടെ ബാറ്റ് കൊണ്ട് വിസ്മയം സൃഷ്ടിച്ച പ്രിയങ്ക് പഞ്ചല്‍, പ്രിഥ്വി ഷാ, ഗുജറാത്തിനെ രഞ്ജി ട്രോഫിയിലേക്കു നയിച്ച പേസര്‍ ആര്.പി. സിങ്, മനന്‍ ശര്‍മ, ശ്രീവത്സ് ഗോസ്വാമി, പര്‍വേസ് റസൂല്‍, അഭിനവ് മുകുന്ദ്, എസ്. ബദരീനാഥ്, അഖില്‍ ഹെര്‍വാദ്കര്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും ലേലം കൊണ്ടില്ല.
അലക്സ് ഹെയ്ല്‍സ്, റോസ് ടെയ്ലര്, കൈല്‍ അബോട്ട്, ജോണി ബെയര്‍സ്റ്റൗ, ആന്ദ്രെ ഫ്ളെച്ചര്‍, ദിനേശ് ചണ്ഡിമല്‍, ബ്രാഡ് ഹോഗ്, ഇമ്രാന് താഹിര്‍, മര്‍ലോണ്‍ സാമുവല്‍സ്, ജേസണ്‍ ഹോള്‍ഡര്‍, തിസര പെരേര, ഫര്ഹാന് ബെഹര്‍ദെയ്ന്‍, അനാമുള്‍ ഹഖ്, കുശാല്‍ പെരേര, ബ്രാഡ് ഹാഡിന്, നഥാന്‍ ലിയോണ്‍, കോളിന് മണ്‍റോ, ജെയിംസ് നീഷം തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ക്കും ആളുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: