വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കേരളത്തിന് സന്തോഷവും നിരാശയും. പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഉറപ്പിച്ച സ്വര്‍ണ്ണം നഷ്ടപ്പെട്ടപ്പോള്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ക്യാപ്റ്റന്‍ സി. അഭിനവ് അപ്രതീക്ഷിതമായി കേരളത്തെ പൊന്നണയിച്ച് വേഗതയേറിയ താരമായി. പെണ്‍കുട്ടികളില്‍ കര്‍ണാടകയുടെ ജോസ്ന മംഗള്വായ് ആണ് വേഗത്തിന്റെ രാജകുമാരി.
ആദ്യ ദിവസത്തെ പത്ത് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി കേരളം മുന്നില്‍. രണ്ട് സ്വര്‍ണവുമായി ദല്‍ഹി തൊട്ടുപിന്നില്‍. ഇന്ന് എട്ടു ഫൈനല്‍.
പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ സി. ചാന്ദ്നിയിലൂടെയാണ് കേരളത്തിന്റെ ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കല്ലടി എച്ച്എസ്എസിലെ എം. ജിഷ്ന വെള്ളി നേടി. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മാര്‍ബേസില്‍ എച്ച്എസ്എസിലെ അഭിഷേക് മാത്യുവും വെള്ളി കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലിന്റെ തന്നെ ആദര്‍ശ് ഗോപിക്ക് വെങ്കലം.
ഇന്നലെ കേരളം ഏറെ ഉറപ്പിച്ച സ്വര്‍ണമായിരുന്നു പെണ്‍കുട്ടികളുടെ ഹൈജമ്പില്‍. എന്നാല്‍ ഗായത്രി ശിവകുമാറിന് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ പോലും കഴിഞ്ഞില്ല. പാലക്കാട് കല്ലടി സ്കൂളിന്റെ ജിഷ്ന വെള്ളി നേടിയപ്പോള്‍, ഐപിഎസ് സിയുടെ വൈദേഹി വസിഷ്ഠിന് സ്വര്‍ണം. പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ അതുല്യ വിജയന് നാലാമതായി.
ഇന്നലെ ഒരു റെക്കോഡ് മാത്രമാണ് പിറന്നത്. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ മഹാരാഷ്ട്രയുടെ തായി ബമാനെ രണ്ട് മിനിറ്റ് 10.77 സെക്കന്‍ഡില്‍ പറന്നെത്തി പുതിയ റെക്കോഡിന് അവകാശിയായി. കേരളത്തിന്റെ സി. ബബിത സ്ഥാപിച്ച രണ്ട് മിനിറ്റ് 11.30 സെക്കന്‍ഡിന്റെ റെക്കോഡാണ് വനവാസി ബാലികയായ തായിയുടെ കുതിപ്പില്‍ പഴങ്കഥയായത്. കേരളത്തിന്റെ ചാന്ദ്നിക്ക് നാലാമത് ഫിനിഷ് ചെയ്യാനേ ആയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: