പാലക്കാട്: ഇന്ത്യയില്‍ തന്നെ ആദ്യമായി ഹോങ്കോങ് ക്രിക്കറ്റ് മത്സരത്തിന് പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ മണ്ണാര്‍ക്കാട് കര്‍ക്കിടാംകുന്ന് വേദിയാകുന്നു. കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ മാക്സ് ക്ലബ്ബാണ് ഹോങ്കോങ് സിക്സസ് പരിചയപ്പെടുത്തുന്നത്.
ക്രിക്കറ്റിന്റെ മറ്റൊരു പതിപ്പാണ് 1992ല്‍ ഹോങ്കോങ്ങില്‍ രൂപം കൊണ്ട ഹോങ്കോങ്ങ് സിക്സസ്. 12 ടീമുകളുടെ പ്രാഥമിക മത്സരങ്ങളും ഐപിഎല്ലിനോട് കിടപിടിക്കുന്ന ഉദ്ഘാടന ചടങ്ങുകളുമായി മേയ് ആദ്യവാരത്തിലാണ് ടൂര്‍ണമെന്റ്. മൂന്നു രാത്രി കൊണ്ട് അവസാനിക്കുന്ന രീതിയിലാണ് മത്സരക്രമം.
ഷാഹിദ് അഫ്രീദിയും ഇമ്രാന് നസീറും വാര്‍ണറുമൊക്കെ പങ്കെടുക്കുന്ന ഐസിസി അംഗീകാരമുള്ള ഹോങ്കോങ്ങ് ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നതിന് പുറമെ മാക്സ് കിഡ്നി ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഐപിഎല്‍ താരലേലത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ടീമിനെയാണ് ലേലത്തില്‍ വയ്ക്കുക. ടീമുകളെ ഏറ്റെടുക്കാന്‍ ധാരാളം ഫ്രാഞ്ചൈസികള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
അഞ്ച് ഓവറാണ് മത്സരം. ഒരു ടീമില്‍ ഏഴ് കളിക്കാര്‍. ഒരോവറില്‍ എട്ട് പന്തുകള്‍. ഒരു കളിക്കാരന് 25 റണ്‍സെടുത്താല്‍ റിട്ടയര്‍ ചെയ്യണം. പിന്നീട് എല്ലാ ബാറ്റ്സ്മാന്മാരും പുറത്തായാലോ, റിട്ടയര്‍ ചെയ്താലോ മാത്രമെ ആദ്യം റിട്ടയര്‍ ചെയ്തയാള്‍ക്ക് കളത്തിലിറങ്ങാനാകു. വൈഡിനും നോബോളിനും ഫ്രീ ഹിറ്റുണ്ട്. പുറമെ രണ്ടു റണ്‍സ് വീതം ലഭിക്കും. ആറ് ബാറ്റ്സ്മാന്മാരും പുറത്തായാല്‍ ഏഴാമത്തെ ബാറ്റ്സ്മാന് ആറാമത്തെ ബാറ്റ്സ്മാനെ നോണ്‍ സ്ട്രൈക്കറായി നിര്‍ത്തി ബാറ്റ് ചെയ്യാം. വിക്കറ്റ് കീപ്പര്‍ ബൗണ്ടറി ലൈനിന് അടുത്താകും നില്ക്കുക.
ടൂര്ണമെന്റിലേക്ക് ടീമുകളെ തിരഞ്ഞെടുക്കാനുള്ള ആദ്യ ടീം സെലക്ഷന് മാര്‍ച്ച് അഞ്ചിന് ആലുങ്ങലില്‍ നടക്കും. പിന്നീട് ഇന്ത്യയിലെ പല ഭാഗങ്ങളിലും കൂടാതെ സൗദി, യുഎഇ എന്നിവിടങ്ങളിലും സെലക്ഷന് ട്രയല്‍സ് നടക്കും. ടീം സെലക്ഷന് ഫീസ് 2000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 9633127380, 9633579573 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ബെംഗളൂരു, ലക്നോ എന്നിവിടങ്ങളില്‍ നിന്ന് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മാക്സ് ക്ലബ് സെക്രട്ടറി ഷിജാസ്, വൈസ് പ്രസിഡന്റ് പി. ഷിയാസ്, എക്സിക്യുട്ടീവംഗങ്ങളായ കെ. ജയന്, എം.കെ. നിയാസ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: