തിരുവനന്തപുരം: ജനസംഘം സ്ഥാപകനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ അന്ത്യോദയമെന്ന സ്വപ്നം ബിജെപി സാക്ഷാത്കരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്. ഇതിന് ബൂത്തുതലം മുതല്‍ പ്രവര്‍ത്തകരെ ശാക്തീകരിക്കാന്‍ ദീനദയാല്‍ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷം പ്രത്യേക പദ്ധതികളാവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം നിയോജകമണ്ഡലം സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണവും സമര്‍പ്പണനിധിയും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആഗോളഭീകരത, ആഗോളമാന്ദ്യം, ആഗോളതാപനം എന്നിവയ്ക്ക് ഏറ്റവും നല്ല പരിഹാരം ദീനദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ച ഏകാത്മമാനവദര്‍ശനമാണ്. മത്സരിക്കാനല്ല, ധര്‍മത്തിലും ത്യാഗത്തിലും അധിഷ്ഠിതമായി പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനുമാണ് ഈ ദര്‍ശനം പഠിപ്പിക്കുന്നത്. പ്രപഞ്ചസൃഷ്ടിയിലെ സര്‍വവും മനുഷ്യഉപഭോഗത്തിനെന്ന സങ്കുചിത ചൂഷണചിന്താഗതിയല്ല, മറിച്ച് സര്‍വവും സര്‍വര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന തത്ത്വമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അന്ത്യോദയമാണ് ആ തത്ത്വസംഹിതയുടെ കാതല്‍. സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്നവരുടെ ഉയര്‍ച്ചയാണ് ദീനദയാല്‍ എന്നും ആഗ്രഹിച്ചതെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
ദീനദയാലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള കേന്ദ്രഭരണം വിലയിരുത്തിയാല്‍ അത് മനസ്സിലാകും. വികസനപദ്ധതികള്‍ക്കും പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനും മോദി സര്‍ക്കാര്‍ നല്കുന്ന ഫണ്ട് സ്വന്തം പേരില്‍ വിനിയോഗിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രപദ്ധതികളുടെ യഥാര്ഥമാനം ജനങ്ങളിലെത്തിക്കാന്‍ ബൂത്തുതലം മുതല്‍ ബിജെപി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. പാര്‍ട്ടിയുടെ ആദര്ശവാന്മാരായ പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുത്ത് വിജയിപ്പിക്കും. പരിസ്ഥിതിദിനമായ ജൂണ്‍ 5ന് കേരളത്തില്‍ 15 ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരെ സജ്ജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി വിനോദ് തമ്പി സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദീനദയാല്‍ ഉപാധ്യായയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി സമര്‍പ്പണനിധി സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: