തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന റേഷന്‍, വരള്‍ച്ച വിഷയങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബുധനാഴ്ച യോഗം ചേരാനാണു യോഗത്തിലുണ്ടായ തീരുമാനം. എല്ലാ കക്ഷി നേതാക്കളേയും സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. കേന്ദ്രഭക്ഷ്യഭദ്രതാനയമനുസരിച്ച് ആവശ്യമായ 16.2 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനുപകരം 14 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. ആവശ്യമായ അരി ലഭ്യമാക്കുന്നതിന് സര്‍വ്വകക്ഷി പ്രതിനിധികളെ പങ്കെടുപ്പിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
ഒരുനൂറ്റാണ്ടിനിടയില്‍ കേരളം അനുഭവിച്ചതിലേറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇപ്പോഴുള്ളതെന്നു യോഗം വിലയിരുത്തി. എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനംകൊണ്ടുമാത്രം നേരിടാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് വളര്‍ന്ന് വരുന്നത്. എല്ലാ കുടിവെള്ള സ്രോതസുകളും വിപുലീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഹരിതകേരളം പദ്ധതിയില്‍ പ്രഖ്യാപിച്ച കുളങ്ങളുടെയും തോടുകളുടെയും നദികളുടെയും മാലിന്യമുക്തപ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ നടപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതത് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണം.
ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിനു കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ ഉടനടി എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രകൃതിദുരന്തമായി കണക്കാക്കി കേന്ദ്രത്തില്‍ നിന്നു പരമാവധി നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ ശ്രമിക്കണം.
കേരളം രൂപംകൊണ്ടതിനുശേഷം 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ 60-ാം വാര്‍ഷികം വിപുലമായി ആഷോഷിക്കാനും യോഗം തീരുമാനിച്ചു. ഏപ്രില്‍ 5 മുതല്‍ 11 വരെ ഗവണ്മെന്റ്തലത്തില് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജില്ലാതലങ്ങളില്‍ വാര്‍ഷികാചരണം സംഘടിപ്പിക്കുമെന്നും കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: