കൊച്ചി: പ്രമുഖനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പടിയില്‍. പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന മണികണ്ഠന് എന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് വിജീഷ്, പള്‍സര്‍ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
നേരത്തെ, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന കസ്റ്റഡിയിലുള്ള പ്രതികള്‍ മൊഴിനല്‍കിയിരുന്നു. സലീം, പ്രദീപ് എന്നിവരുടെ മൊഴിയിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്. സുനി, വിജീഷ്, മണികണ്ഠന് എന്നിവരാണ് നടിയെ ആക്രമിച്ചതെന്നും സംഭവസമയത്ത് തങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പോലീസിന് മൊഴി നല്കി. കളമശേരിയില്‍നിന്ന് കാറില്‍ കയറി പാലാരിവട്ടത്ത് ഇറങ്ങുകയായിരുന്നെന്നും കേസില്‍ തങ്ങളെ കുടുക്കുകയായിരുന്നെന്നും ഇവര്‍ അവകാശപ്പെടുന്നു. അറസ്റ്റിലായ പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്കൊപ്പം മണികണ്ഠനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ മൊബൈലും പാസ്പോര്‍ട്ടും ഉള്‍പ്പെടെയുള്ളവ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്നെ കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും നിരപരാധിയെന്നും ജാമ്യാപേക്ഷയില്‍ സുനി പറഞ്ഞു. സുനിയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: