ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ പുറത്തുവന്നിരിക്കുന്നു- സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നേതാജി സുഭാഷ്ചന്ദ്രബോസിനെ മുക്തകണ്ഠം പ്രശംസിച്ച് അദ്ദേഹത്തിന്റെ കല്‍ക്കത്തയിലുള്ള പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി പ്രസംഗിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഒപ്പംനിന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ബ്രിട്ടനെതിരെ സായുധവിപ്ലവത്തിന് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി മുന്നേറിയ നേതാജിയെ അധിക്ഷേപിച്ച് അന്നുവിളിച്ച മുദ്രാവാക്യം ആരെങ്കിലും മറന്നിട്ടുണ്ടാവുമോ? ”നമ്മുടെ നേതാവല്ലീ ചെറ്റ, ജപ്പാന്‍കാരുടെ ചെരുപ്പുനക്കി.
” ഇന്നത്തെ നേതാവ് യച്ചൂരി പറയുന്നു, ഗ്രീക്ക് പുരാണത്തില്‍ സൂര്യനെതിരെ പറന്നുയര്‍ന്ന ഇക്കോറസ്സ് എന്ന കഥാപാത്രത്തിന്റെ ധീരതയാണ് നേതാജി പ്രകടിപ്പിച്ചതെന്ന്. (സമാനമായ ഒരു ഇതിഹാസ കഥാപാത്രം രാമായണത്തിലുണ്ട്- നമ്മുടെ ഹനുമാന്. പക്ഷേ ഹനുമാനെ ഉപമിച്ചാല്‍ ഹിന്ദുത്വ ചായ്വുവന്നെങ്കിലോ എന്നു ശങ്കിച്ചാവണം യച്ചൂരി ഗ്രീക്ക് പുരാണം പരതിയത്).
അപ്പോള്‍ നാല്‍പ്പതുകളില്‍ സഖാക്കള്‍ തൊണ്ടപൊട്ടി വിളിച്ചുകൂവിയ ‘ചെറ്റ’, ‘ചെരുപ്പുനക്കി’ മുദ്രാവാക്യങ്ങളോ? അന്നത്തെ ‘ലൈന്‍’ തെറ്റായിരുന്നു എന്ന് കുമ്പസരിച്ചിട്ടു മതിയായിരുന്നു ഇപ്പോഴത്തെ പുകഴ്ത്തല്‍. ഒരു ജനതയുടെ ഓര്‍മ്മശക്തിക്കും ചരിത്രബോധത്തിനും നേരെ കൊഞ്ഞനം കുത്താനുള്ള ഇവരുടെ തൊലിക്കിട്ടി അപാരംതന്നെ. അതില്‍ അത്ഭുതമില്ല. കാരണം ഈ പ്രസ്ഥാനം നിലനില്ക്കുന്നതുതന്നെ ഗീബല്‍സിന്റെ അടിത്തറയിലാണല്ലോ? ഒരു നിലപാടെടുത്തിട്ട് അന്‍പതു കൊല്ലം കഴിഞ്ഞിട്ട് അതേ ‘ലൈന്‍’ തെറ്റായിരുന്നു എന്നു തിരുത്തുന്നത് ആ പ്രസ്ഥാനത്തിന്റെ ജനിതക തകരാര്‍ കൊണ്ടാണ്. അവര്‍ തെറ്റുകള്‍ മാത്രം പറയുന്നു, ചെയ്യുന്നു; പിന്നീട് തിരുത്താന്‍ വേണ്ടി.
ഇക്കണക്കിന് പോയാല്‍ ഇപ്പോള്‍ നിരപരാധികളായ രാഷ്ട്രീയ എതിരാളികളെ അരിഞ്ഞുതള്ളുന്ന ലൈന്‍ തെറ്റായിരുന്നു എന്ന് ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞ് ഇവര്‍ പറയും- അന്ന് പ്രസ്ഥാനം നിലവിലുണ്ടെങ്കില്‍ മാത്രം.
നോട്ടുനിരോധനത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെന്ന ലോകനേതാവിനെ ഇപ്പോള്‍ പുലഭ്യം പറയുന്ന ഇവര്‍ പത്തോ ഇരുപതോ കൊല്ലത്തിനകം അദ്ദേഹത്തെ ഭാരതീയ പുരാണത്തിലെ ഹനുമാനായോ, ഭീമസേനനായോ വാഴ്ത്തിയേക്കാം- മിക്കവാറും നരേന്ദ്ര മോദിയെ സഖാവായി അംഗീകരിക്കാനും മതി. വിവേകാനന്ദനെയും ഭഗത്സിംഗിനെയും നാരായണഗുരുവിനെയും അടിച്ചുമാറ്റാന്‍ ഉളുപ്പില്ലാത്തവര്‍ മോദിയെയും സ്വന്തമാക്കുന്ന കാലമാണ് വരാന്‍ പോകുന്നത്.
ഏതായാലും ചാനലുകളിലെ കോമഡിഷോകള് കാണുന്നത് നിര്‍ത്തി സിപിഎം നേതാക്കളുടെ സംസാരവും പ്രവൃത്തികളും ശ്രദ്ധിച്ചാല്‍ മതി എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.
ജി. കൃഷ്ണപിള്ള, കണ്ടിയൂര്‍
മാവേലിക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: