കേരളം അറിയപ്പെട്ടിരുന്നത് പെണ്മലയാളം എന്നായിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സംസ്ഥാനം. പണ്ട് സ്ത്രീകളായിരുന്നു ഗൃഹകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അവരുടേത് വെറും സാന്നിദ്ധ്യമല്ല, ഉറച്ച ശബ്ദവും നിലപാടുകളും ആയിരുന്നുവെന്ന് ചരിത്രം പറയുന്നു.
ആ കേരളമാണ് ഇന്ന് ‘നിര്‍ഭയ’ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്, പക്ഷേ ശബ്ദമില്ല. എന്തുകൊണ്ട് കേരള സ്ത്രീകള്‍ ഇങ്ങനെ എന്നത് പരിശോധന അര്‍ഹിക്കുന്ന വിഷയമാണ്.
സ്ത്രീകള്‍ ഇന്ന് പുരുഷന്റെ കാമാര്‍ത്തിക്കുള്ള ഇരകളാണ്. പുരുഷന്മാരില് മദ്യാസക്തി കൂടുന്നതിനോടൊപ്പം ലൈംഗിക ഭ്രമവും വര്‍ധിക്കുമ്പോള്‍ സ്ത്രീസുരക്ഷ അപ്രത്യക്ഷമാകുന്നു.
ഞാന്‍ ദല്‍ഹി ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മലയാളി എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞിരുന്നു. ഇന്നാണെങ്കില്‍ കേരളം എന്നുകേട്ടാല്‍ ഞരമ്പുകളില്‍ ചോരയല്ല തിളക്കുന്നത്, മറ്റു ചില വികാരങ്ങളാണ്.
ഇതിന്റെ തെളിവല്ലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമം? സംഭവം ക്വട്ടേഷനായിരുന്നു എന്നു നടി വിശദീകരിക്കുന്നു. ആ സാധ്യത തള്ളിക്കളയാനാകില്ല. ഇന്ന് കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രബലവും വ്യാപകവുമാണ്. പണ്ട് ഞാന്‍ ക്വട്ടേഷന്‍ സംഘ നേതാവിന്റെ അഭിമുഖമെടുത്തപ്പോള്‍ അയാള്‍ പറഞ്ഞത് ക്വട്ടേഷന്‍ എടുക്കുന്നത് ”ഇരുത്തണോ, നടത്തണോ, കിടത്തണോ, ഉറക്കണോ” എന്ന വ്യവസ്ഥകളില്‍ ആയിരുന്നുവെന്നാണ്. ഇരുത്താന്‍ രണ്ടുകാല് തല്ലി ഒടിക്കുക, നടത്താന്‍ ഒരു കാല്, കിടത്താന്‍ നടുതല്ലി ഒടിക്കല്, ഉറക്കാന്‍ മരണം.
തൃശൂര്‍ പൂരത്തിലെ പുലിക്കളിയില്‍ പോലും പെണ്‍പുലികളിറങ്ങി. പെണ്‍പുലികളെ ആദരിക്കുന്ന കോഴിക്കോട്ട് വച്ച് നടന്ന ചടങ്ങില്‍ അതേറ്റു വാങ്ങാനെത്തിയ വിനയയ്ക്കും നിരത്തില്‍നിന്ന് അപമാനമേല്‍ക്കേണ്ടിവന്നില്ലേ? സൗമ്യ ഉണ്ടായി, ജിഷ ഉണ്ടായി.
സ്ത്രീ വിമോചനം എന്നാല്‍ എന്താണ്? കേരളത്തില്‍ സ്ത്രീ അഭ്യസ്തവിദ്യയാണ്, പുരുഷന്മാരെക്കാള് മെച്ചമായി ജോലിചെയ്യുന്നുണ്ട്. ബഹിരാകാശ ഗവേഷണത്തില്‍ പോലും സ്ത്രീ സാന്നിദ്ധ്യമുണ്ട്.
പക്ഷേ പുരുഷ വിശ്വാസം എന്താണ്? സ്ത്രീയെ നിയന്ത്രിക്കലും കീഴടക്കലും അധികാരപ്രയോഗവുമാണ് ജയത്തിന്റെ അടിസ്ഥാനം എന്നാണ് പുരുഷന്റെ മൂല്യബോധം.
ഇതെല്ലാം പറയാന്‍ കാരണം നടിയെ തട്ടിക്കൊണ്ടുപോയ സംഭവമാണ്. ആരുടെ ക്വട്ടേഷന്‍? ക്വട്ടേഷന്‍ കാമതൃഷ്ണയടക്കാനാണെന്ന ബോധം നിലനില്ക്കുമ്പോള് തന്നെ ഇതുപോലെ പ്രശസ്തയായ, അഭ്രപാളിയില്‍ തിളങ്ങുന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള മനഃസ്ഥൈര്യം എങ്ങനെ, എവിടെ നിന്ന് കിട്ടി?
കേരളത്തില്‍ ദളിത് സ്ത്രീകള്‍ക്കുനേരെ അക്രമം കൂടിവരുന്നു എന്ന് ജിഷയുടെയും മറ്റും കൊലപാതകങ്ങള്‍ തെളിയിച്ചു. 2014 ലെ എന്‍സിആര്‍ബി കണക്ക് പ്രകാരം കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് 63 ശതമാനമാണ്. ദേശീയ ശരാശരിയായ 56.3 നേക്കാള്‍ എത്രയോ അധികം! അതുമാത്രമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയുമാണ്. രാത്രി സ്ത്രീകള്‍ക്കന്യമായിക്കഴിഞ്ഞു. വാഹനങ്ങളിലോ ബസ്സിലോ ട്രെയിനിലോ സ്ത്രീക്ക് സുരക്ഷിതത്വമില്ല. രണ്ടുദിവസം മുന്പാണല്ലോ ട്രെയിനില്‍ ഒരു സ്ത്രീയെ അര്ദ്ധസൈനികന് ആക്രമിക്കാന്‍ ശ്രമിച്ചതും കംപാര്‍ട്ട്മെന്റിലെ മറ്റു യാത്രക്കാര്‍ കാഴ്ചക്കാരായി കണ്ട് രസിച്ചതും. അവളെ രക്ഷിക്കണമെന്ന് ഒരു ആണ്തരിക്കുപോലും തോന്നാതിരുന്നതെന്താണ്?
അഭ്യസ്ത കേരളത്തിലെ സ്ഥിതി നമ്മെ ലജ്ജിപ്പിച്ച് തലതാഴ്ത്താന്‍ പ്രേരിപ്പിക്കുന്നു. സംസ്കാരശൂന്യര്‍ സ്ത്രീയെ, അമ്മയായാലും പെങ്ങളായാലും മകളായാലും സ്ത്രീയായി മാത്രം കാണുന്നു. അച്ഛന് പീഡിപ്പിച്ച് കേരളത്തിലെ പെണ്‍കുട്ടികള്‍ ആത്മഹത്യവരെ ചെയ്യുന്നില്ലേ?
2011 ല്‍ 1132 ബലാത്സംഗങ്ങളാണ് നടന്നതെങ്കില്‍ 2015 ല്‍ 1263 ആയി. ഇടുക്കിയില്‍ ഒരു 16 കാരിയെ 42 പേര് ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു എന്ന വാര്‍ത്ത നമ്മളെ ഞെട്ടിച്ചതേയില്ല. ഇത് തടയാന്‍ സുശക്തമായ നടപടികളെടുക്കണമെന്ന് സര്ക്കാരിനുതോന്നിയില്ല. സൗമ്യയെ പീഡിപ്പിച്ചു കൊന്ന ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ വിദഗ്ദ്ധ അഭിഭാഷകനായ ആളൂര്‍ എങ്ങനെ വന്നു? അയാള്‍ ജിഷയുടെ കൊലയാളിക്ക് വേണ്ടിയും വാദിക്കുമെന്നാണ് കേള്‍ക്കുന്നത്.
സാധാരണ ഞാന്‍ എഴുതാറ് പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ധിക്കുന്നത് അവര്‍ക്ക് പ്രതികരണശേഷി ഇല്ലാതിരിക്കുന്നതിനാലാണ് എന്നാണ്. പെണ്‍കുട്ടികളെ കരാട്ടെയും മറ്റും പഠിപ്പിക്കണമെന്ന അഭിപ്രായം ഇന്ന് വ്യാപകമാണ്. ദല്‍ഹിയില്‍ നിര്‍ഭയയെ ബസ്സില്‍ പീഡിപ്പിച്ച് നിരത്തിലേക്ക് തള്ളിയിട്ടശേഷം നിര്‍ഭയമാര്‍ കുറയുകയല്ല, കേരളത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഇവരുടെ എണ്ണം കൂടുകയാണ്.
അറിയപ്പെടുന്ന നടിയായിട്ടുപോലും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഡ്രൈവറും സംഘവും പ്ലാന്‍ ചെയ്തത് തെളിയിക്കുന്നത് കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നല്ലേ? പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും വീട്ടിലും അയല്പക്കത്തും സുരക്ഷിതരല്ല. സ്കൂളിലും അവര്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. കേരളത്തില്‍ മനുഷ്യക്കടത്ത് തടയാന്‍ പോലീസ് സംഘമുണ്ട്. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനും ഉണ്ട്. പക്ഷെ സ്ത്രീരക്ഷ ഉറപ്പിക്കുന്നതില്‍ ഈ സംവിധാനങ്ങളെല്ലാം പരാജയംതന്നെയാണ്.
കേരളത്തില്‍ ഏറ്റവുമധികം സാക്ഷരത ഉണ്ടെന്ന് വീമ്പടിക്കുമ്പോഴും അത് പുരുഷന്മാരുടെ സന്മാര്‍ഗബോധമോ, സാമൂഹ്യബോധമോ ഉണര്‍ത്തുന്നില്ല എന്നല്ലേ കൂടിവരുന്ന സ്ത്രീ പീഡനങ്ങള്‍ കാണിക്കുന്നത്. എറണാകുളത്തുണ്ടായ ചുംബന സമരത്തിനുശേഷം സ്ത്രീപീഡനം വര്‍ധിക്കുന്നു; കുറ്റകൃത്യങ്ങളും.
അഭ്യസ്തവിദ്യരായ, പുറത്തുപോയി ജോലി ചെയ്ത് സംസ്കൃത ചിത്തരായ മലയാളികള്‍പോലും രതിവൈകൃതങ്ങള്‍ക്ക് അടിമപ്പെടുന്നു. സമൂഹമനഃസാക്ഷിയെ ഉദ്ധരിക്കാന്‍ യാതൊരു ശ്രമവും കേരളത്തില്‍ നടക്കുന്നില്ല. അതുകൊണ്ടുതന്നെ ബാലപീഡനവും ലൈംഗിക പീഡനവും മനുഷ്യക്കടത്തും കേരളത്തില്‍ വ്യാപകമാകുന്നു.
നമുക്ക് ജാഗ്രതാ സമിതിയുണ്ട്. നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി ഉണ്ട്. എന്തു പ്രയോജനം? ഇപ്പോള്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയതില്‍ ഒരു ‘നായകന്’ പങ്കുണ്ടെന്നും, റിയല്‍ എസ്റ്റേറ്റ് തര്‍ക്കത്തിലെ പക തീര്‍ക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്നും സൂചനയുണ്ട്. പള്‍സര്‍ സുനിയാണ് ഈ തട്ടിക്കൊണ്ടുപോകലിലെ നായകനത്രെ. അയാള്‍ നടന് മുകേഷിന്റെയും ഡ്രൈവര്‍ ആയിരുന്നു. അയാളെ രക്ഷിക്കാനല്ലാതെ ശിക്ഷിക്കാന്‍ പുരുഷന്മാര് തയ്യാറുണ്ടോ? നടി സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാര്ട്ടിന്, ലാല്‍ ക്രിയേഷന്റെ ഡ്രൈവറാണോ? ഷൂട്ട് ചെയ്യുന്ന സ്ഥലത്തുനിന്ന് സിനിമാ നിര്‍മാണ കമ്പനി ഏര്‍പ്പാടാക്കിയ കാറില്‍ കൊച്ചിയിലേക്ക് വരുമ്പോഴാണ് അക്രമിക്കപ്പെട്ടത്.
മാര്‍ട്ടിനാണ് കാര്‍ ഓടിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോഴാണ് തമ്മനത്തെ ഫ്ളാറ്റില്‍ കൊണ്ടുപോകും എന്ന് ഭീഷണിപ്പെടുത്തിയത്. നടിയില്‍നിന്ന് 30 ലക്ഷം തട്ടാമെന്നായിരുന്നു ഉദ്ദേശ്യമത്രെ. നടി സഞ്ചരിച്ചിരുന്ന വാഹനം പിന്തുടര്ന്നാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ഇപ്പോള്‍ പ്രതിഷേധവുമായി ചലച്ചിത്ര കൂട്ടായ്മ രംഗത്ത് വന്നിട്ടെന്ത് കാര്യം? തങ്ങളോടൊപ്പം അഭിനയിക്കുന്ന നടികളുടെ സുരക്ഷ ഉറപ്പാക്കാനുംകൂടി സിനിമാക്കമ്പനിക്കാര്‍ ബാധ്യസ്ഥരാണ്. ഇപ്പോഴത്തെ സംഭവത്തില്‍ മഞ്ജുവാര്യരാണ് അര്‍ത്ഥവത്തായി എന്തെങ്കിലും പറഞ്ഞത്. ‘പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വം’ എന്നാണ് മഞ്ജു പറഞ്ഞത്. കെപിഎസി ലളിത പറയുംപോലെ ഓരോ ദിവസവും ധൈര്യം ചോര്‍ന്നുപോകുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഇനിയെങ്കിലും കേരളം ഉണരുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: