ന്യൂദല്‍ഹി: കേരളത്തില്‍ അസഹിഷ്ണുതയുടെ വക്താക്കളായി സിപിഎം മാറിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്വള്ക്കറിനു നേരേ 1948 ജനുവരി 28ന് തിരുവനന്തപുരത്ത് നടന്ന ആക്രമണ ശ്രമം ആയിരുന്നു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ആക്രമണമെന്നും നന്ദകുമാര്‍ പറഞ്ഞു.
തുടര്‍ന്നിങ്ങോട്ട് സമാനതകളില്ലാത്ത കൊലപാതക പരമ്പരകളാണ് പതിറ്റാണ്ടുകളായി കേരളത്തില്‍ നടമാടുന്നത്. സുപ്രീംകോടതിയിലെ ബിജെപി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഇടത് ആക്രമണങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്രആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നന്ദകുമാര്‍.
ഇടത് ആശയങ്ങള്‍ ഉപേക്ഷിച്ച് ചെറുപ്പക്കാര്‍ സംഘപ്രവര്‍ത്തനത്തിലേക്ക് എത്തിത്തുടങ്ങിയ കാലത്താണ് കൊലപാതക രാഷ്ട്രീയം സിപിഎം ആരംഭിച്ചതെന്ന് നന്ദകുമാര്‍ ഒാര്‍മ്മിപ്പിച്ചു. ഇടത് രാഷ്ട്രീയം ഉപേക്ഷിച്ചവര്‍ക്ക് മരണ ശേഷം പോലും സിപിഎം മാപ്പു കൊടുത്തിട്ടില്ല. കോഴിക്കോട് ബിമല്‍ അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ നാടകത്തിന് സിപിഎം വിലക്കേര്‍പ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. കണ്ണൂര്‍ ജില്ലയിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്ന പിണറായി വിജയനാണ് സംസ്ഥാന മുഖ്യമന്ത്രി.
കേസിലെ മറ്റൊരു പ്രതിയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ സംഘടിത ന്യൂനപക്ഷത്തെ പ്രീണിപ്പെടുത്താന്‍ ആര്‍എസ്എസിനെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് ആക്രമണങ്ങള്‍ നടത്തുകയാണ് ഇടതുപക്ഷത്തിന്റെ രീതി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 11 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 750ലേറെ അനാഥ കുടുംബങ്ങളാണ് സിപിഎം സമൂഹത്തിന് നല്കിയ സംഭാവനയെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അഞ്ഞൂറിലേറെ ആക്രമണങ്ങളാണ് കേരളത്തില്‍ നടന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ പറഞ്ഞു.
സുപ്രീംകോടതി ബിജെപി സെല്‍ കണ്‍വീനര്‍ അഡ്വ. കൈലാസനാഥപിള്ള, വിക്രംജീത് ബാനര്‍ജി, പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, അഡ്വ. ഐശ്വര്യ ഭാട്ടി എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ പീഡിത സഹായ നിധിയിലേക്ക് സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് രൂപീന്ദര്സിങ് സൂരി സമര്‍പ്പിച്ച പത്തുലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ നവോദയം രക്ഷാധികാരി എന്‍. വേണുഗോപാലിന് കൈമാറി. കേരളത്തിലെ ഇടത് ആക്രമണങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനുപരിയായി യോജിച്ച് പോരാടുമെന്ന് നൂറുകണക്കിന് അഭിഭാഷകര്‍ പങ്കെടുത്ത പരിപാടി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: