വഡോദര: കൈക്കരുത്തില്‍ മെഡല്‍ എറിഞ്ഞിട്ട് കേരളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഹരിയാന മുന്നില്‍. ഇന്നലെ കേരളം രണ്ട് വീതം സ്വര്‍ണ്ണവും വെങ്കലവുമാണ് നേടിയത്. രണ്ട് ദിവസങ്ങളിലായി 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഹരിയാനക്ക് 4 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണുള്ളത്.
കേരളത്തിന് 4 സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും. മൂന്നാമതുള്ള ദല്‍ഹിക്ക് 3 സ്വര്‍ണ്ണം ഒരു വെള്ളി രണ്ട് വെങ്കലവുമാണുള്ളത്.പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ സാന്ദ്ര സുരേന്ദ്രനിലൂടെയാണ് ഇന്നലെ കേരളം സ്വര്‍ണ്ണനേട്ടത്തിന് തുടക്കമിട്ടത്. പിന്നീട് പോള്‍വോള്‍ട്ടില്‍ നിവ്യ ആന്റണിയുടെ വക റെക്കോര്‍ഡ് സ്വര്‍ണ്ണവും. ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവും ഡിസ്ക്കസ്ത്രോയില്‍ അതുല്യ. പി.എയും കേരളത്തിനായി വെങ്കലം നേടി.
മീറ്റിന്റെ രണ്ടാം ദിനം അഞ്ച് റെക്കോര്‍ഡുകള്‍ പിറന്നു. കേരളത്തിന്റെ നിവ്യ ആന്റണിക്ക് പുറമെ പെണ് ഷോട്ട്പുട്ടില്‍ ഹരിയാനയുടെ യോഗിത ആണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ ഹരിയാനയുടെ തന്നെ േമാഹിത്, പോള്‍വോള്‍ട്ടില്‍ വിദ്യാഭാരതിയുടെ ദീപക് യാദവ്, 5 കി.മീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ മനീഷ്കുമാര്‍ എന്നിവരാണ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്.
പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ യോഗിത 12.85 മീറ്റര്‍ ദൂരം എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2013-ല്‍ മഹാരാഷ്ട്രയുടെ മേഘ്ന ദേവാങ്കറുടെ 12.45 മീറ്റര്‍ ദൂരമാണ് മറികടന്നത്. 11.98 മീറ്റര്‍ എറിഞ്ഞ് മഹാരാഷ്ട്രയുടെ പൂര്‍ണ സുബോധ് വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ മേഘ മറിയം മാത്യു 11.94 മീറ്റര്‍ എറിഞ്ഞാണ് വെങ്കലം നേടിയത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മോഹിത് 17.99 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2016-ല്‍ ഹരിയാനയുടെ സത്യവാന് സ്ഥാപിച്ച 17.41 മീറ്റര്‍ ദൂരമാണ് മൂവരും മറികടന്നത്. 2016-ല്‍ ഹരിയാനയുടെ സത്യവാന് സ്ഥാപിച്ച 17.41 മീറ്റര്‍ ദൂരമാണ് മൂവരും മറികടന്നത്. വെള്ളിയും വെങ്കലവും നേടിയ ഹരിയാനയുടെ തന്നെ സൗരവ് തന്‍വാറും (17.95 മീറ്റര്‍) ദല്‍ഹിയുടെ കാര്‍ത്തികേ (17.53)യും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
രാവിലെ നടന്ന ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ ഹരിയാനയുടെ മനീഷ് കുമാര്‍ 21.58.29 സെക്കന്റില്‍ നടന്നെത്തിയാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. പോള്‍വോള്‍ട്ടില്‍ 4.31 മീറ്റര്‍ ഉയര്‍ന്നു ചാടി വിദ്യാഭാരതിയുടെ ദീപക് യാദവും ഇന്നലെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു.
മടക്കയാത്രയും അനിശ്ചിതത്വത്തില്‍
വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി അവസാന നിമിഷം കിട്ടിയ ബര്‍ത്തുകളില്‍ വഡോദരയിലെത്തിയ കേരള ടീമിന്റെ മടക്കയാത്രയും അനിശ്ചിതത്തില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 നുള്ള പോര്‍ബന്തര്‍ – കൊച്ചുവേളി എക്സ്പ്രസിലാണ് കേരള ടീം ടിക്കറ്റെടുത്തിരിക്കുന്നത്.
എന്നാല്‍ ഇന്നലവരെയും ഒറ്റടിക്കറ്റുപോലും കണ്‍ഫേം ആയിട്ടില്ല. കേരള മുഖ്യമന്ത്രി, കായികമന്ത്രി, വിദ്യാഭ്യാസമന്ത്രി, എംപിമാരായ സുരേഷ് ഗോപി, എ. സമ്പത്ത്, ശശി തരൂര്‍ തുടങ്ങിയവരുടെ ശുപാര്‍ശക്കത്തുകളുമായി ടിക്കറ്റ് ശരിയാക്കാനായിപശ്ചിമ റെയില്‍വേ ബുക്കിംഗ് ഓഫീസില്‍ കയറി ഇറങ്ങുകയാണ് കേരള ടീം ജനറല്‍ മാനേജര്‍ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് അനീഷ് തോമസ്.
മലയാളിയും മുന്‍ കായിക താരവുമായ വഡോദര റെയില്‍വേ സീനിയര്‍ കൊമേഴ്സ്യല്‍ ഡിവിഷണല്‍ മാനേജര്‍ സുരേഷ് നായരുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുരേഷ് നായര്‍ കഴിയാവുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: