ന്യൂദല്‍ഹി: ഹിന്ദി മേഖലയിലെ തിരിച്ചടി മറികടക്കാന്‍ ഡിവൈഎഫ്ഐ ചെഗുവേരയില്‍ നിന്നും ദേശീയ നേതാക്കളിലേക്ക് ചായുന്നു. ഇതിന്റെ തുടക്കമായി ഇത്തവണത്തെ ഭഗത് സിങ്ങ് ബലിദാന ദിനം ദേശവ്യാപകമായി ആചരിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. ബലിദാന ദിനമായ മാര്‍ച്ച് 23ന് ജില്ലാ കേന്ദ്രങ്ങളില്‍ ഇരുചക്ര വാഹനജാഥ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് മുഹമ്മദ് റിയാസും ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 15 മുതല്‍ പൊതുയോഗങ്ങളും സെമിനാറുകളും ലഘുലേഖാ പ്രചാരണങ്ങളും നടത്തും.
ആദ്യമായാണ് ദേശീയ തലത്തില്‍ ഭഗത് സിങ്ങിന്റെ ബലിദാന ദിനം ആചരിക്കാന്‍ സംഘടന തീരുമാനിച്ചതെന്ന് മുഹമ്മദ് റിയാസ് ‘ജന്മഭൂമി’യോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സ്വാമി വിവേകാനന്ദന് ഉള്‍പ്പെടെയുള്ളവരുടെ ഓര്‍മ്മ ദിവസങ്ങള്‍ ഇത്തരത്തില്‍ ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെഗുവേരെയെയും ലോക കമ്യൂണിസ്റ്റ് നേതാക്കളെയും ഉയര്‍ത്തിക്കാട്ടി സാര്‍വ്വദേശീയതയുടെ വക്താക്കളായാണ് ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം.
ഇത് ആര്‍എസ്എസ് ഉള്‍പ്പെടെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഹിന്ദി മേഖലയില്‍ ഡിവൈഎഫ്ഐയെ കടലാസ് സംഘടനയാക്കി ഒതുക്കി. കമ്യൂണിസ്റ്റ് നേതാക്കളെക്കാള്‍ ദേശീയ നേതാക്കള്‍ക്കാണ് ഇവിടെ ജനങ്ങളില്‍ സ്വാധീനം. കൊച്ചിയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അംഗത്വം കുറയുന്നതായി വ്യക്തമാക്കിയിരുന്നു.
ദേശീയ ചിന്തകള്‍ക്ക് രാജ്യത്ത് വന്മുന്നേറ്റമുണ്ടാകുന്നതും ദേശീയ ബിംബങ്ങളെ കൂട്ടുപിടിക്കാന്‍ ഡിവൈഎഫ്ഐയെ പ്രേരിപ്പിച്ചു. ഇതോടെയാണ് പോസ്റ്ററുകളില്‍ ഒതുങ്ങിയിരുന്ന ഭഗത്സിങ്ങിനെ ഡിവൈഎഫ്ഐ പുറത്തേക്കെടുക്കുന്നത്. വര്‍ഷങ്ങളോളം ദേശീയ നേതാക്കളെ പുറമ്പോക്കില്‍ നിര്‍ത്തിയ ഡിവൈഎഫ്ഐ അടുത്തിടെ സ്വാമി വിവേകാനന്ദന് ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും സ്വാതന്ത്ര്യദിനം വര്‍ഷങ്ങളോളം കരിദിനമായി ആചരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ചരിത്രത്തെ മറികടക്കാനുള്ള അടവുനയം കൂടിയാണ് ഡിവൈഎഫ്ഐയുടെ ദേശീയതാ പ്രേമം. ഭഗത്സിങ്ങിന്റെ ആദര്‍ശമാണ് ഡിവൈഎഫ്ഐ പിന്തുടരുന്നതെന്നും ആര്‍എസ്എസിന്റേത് കടപ ദേശീയതയാണെന്നും അവോയ് മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: