ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ദ്ധന തത്ക്കാലം പിന്‍വലിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡി. അന്താരാഷ്ട്രവിപണിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ദ്ധിച്ചതും രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വിലവര്‍ദ്ധന ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു എന്നും ജയ്പാല് റെഡ്ഡി അറിയിച്ചു.
നിരക്ക് കുറയ്ക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് നികുതിയിളവില്‍ സമവായത്തില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തുമെന്നും താമസിയാതെ ഒരു തീരുമാനമുണ്ടാകുമെന്നും ജയ്പാല് റെഡ്ഡി പറഞ്ഞു. വില വര്‍ദ്ധനവില്‍ കോണ്‍ഗ്രസ് അടക്കം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ട്. ജനങ്ങളുടെ അസംത്യപ്തി സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ എപ്പോഴും ജനപ്രിയനടപകളിലൂടെ ഒരു രാജ്യത്തെ നയിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.
ഇതിനിടെ, പെട്രോള്‍ നിരക്ക് കൂട്ടിയതിനെതിരെ യുപിഎയുടെ പ്രധാന സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ശക്തമായ പ്രക്ഷോഭപരിപാടികളിലേക്ക് കടക്കുകയാണ്. വില വര്‍ദ്ധനയ്ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരുവില്‍ പ്രതിഷേധ റാലി നടത്തും. തെക്കന്‍ കൊല്‍ക്കത്തയിലെ ഹസ്റയില്‍ നിന്ന് തുടങ്ങി ജാദവ്പൂര്‍ വരെ നടത്തുന്ന റാലിക്ക് മമത നേതൃത്വം നല്‍കും.
പെട്രോള്‍ വില കൂട്ടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് ആലോചിച്ചിരുന്നില്ലെന്നും പ്രധാനപ്പെട്ട ഒരു കാര്യങ്ങളും തങ്ങളോട് ചര്‍ച്ച ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തുന്ന മമത സര്‍ക്കാരിനെ വീഴ്ത്താനുള്ള ആലോചന തങ്ങള്‍ക്കില്ലെന്നും ആവര്‍ത്തിക്കുന്നു. പെട്രോള്‍ വില വര്ദ്ധനയക്കെതിരെ മമത മുമ്പും അതിരൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഒരു തീരുമാനത്തിനും കൂട്ടുനില്‍ക്കില്ലെന്ന വാദം മുന്‍നിര്‍ത്തിയാണ് സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ എതിര്‍ക്കുന്നത്.
യുപിഎയുടെ പ്രധാനസഖ്യകക്ഷിയായ ഡിഎംകെയും വിലവര്‍ദ്ധനയ്ക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കൂട്ടിയ നിരക്ക് ഭാഗികമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30 ന് സംസ്ഥാനവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് ഡിഎംകെ പ്രസ്താവനയിലൂടെ അറിയിച്ചു. പാല്‍വിലയും വെദ്യുതിനിരക്കും കൂട്ടി ജയലളിത സര്‍ക്കാര്‍ ജനങ്ങളെ വലയ്ക്കുകയാണ്. ഇതിനിടയില്‍ പെട്രോള്‍ നിരക്ക് കൂട്ടിയത് ജനങ്ങള്‍ക്ക് താങ്ങാനാകുന്നതല്ലെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.
അതേസമയം നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന് ആര്.എസ്. ബൂട്ടാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും നിരക്ക് കുറയ്ക്കാന്‍ സഹായകമായ ഘടകങ്ങളാണെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് ചെയര്മാന് റോയി ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ നിരക്ക് ഭാഗികമായി കുറയ്ക്കുമെന്നാണ് സൂചന. രണ്ടു രൂപ മുതല്‍ മൂന്ന് വരെ കുറവുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: