തൊടുപുഴ: വിരണ്ടോടിയ എരുമയ്ക്ക് മൂന്ന് ദിവസമായി നില്‍പ്പ് ശിക്ഷ. മൂലമറ്റത്തിന് സമീപം മണപ്പാടിയിലാണ് മൃഗത്തോട് ക്രൂരത കാട്ടിയിരിക്കുന്നത്. ഞായറാഴ്ച്ചയാണ് കശാപ്പിനായി എരുമയെ മൂലമറ്റത്തെത്തിച്ചത്. പിടിവലിയ്ക്കിടെ എരുമ വിരണ്ടോടി.
മൂലമറ്റം ടൗണിലൂടെ ഓടിയ എരുമ പിന്നീട് മൂലമറ്റം കെഎസ്ഇബി ക്വാര്‍ട്ടേഴ്സുകള്‍ക്ക് നടുവിലേക്ക് കയറി. ഉടമയും നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും എരുമയെ പിടികൂടാനായില്ല. സംഭവമറിഞ്ഞ് കാഞ്ഞാര്‍ പോലീസും സ്ഥലത്തെത്തി. മണപ്പാടിക്ക് സമീപം വച്ച് എരുമയെ പിടികൂടി. ഉടന്‍ തന്നെ മണപ്പാടി ആറിലെ അല്പം വെള്ളമുള്ള സ്ഥലത്ത് എരുമയെ കെട്ടിയിട്ടു. കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയതോടെപ്പം കഴുത്തില്‍ രണ്ട് വശത്തേക്കുമായും കയറിട്ടും കെട്ടി.
ഞായറാഴ്ച മുതല്‍ ഇതേ സ്ഥലത്ത് നിന്നും മാറാനാവാത്ത അവസ്ഥയിലാണ് എരുമ. പിടിച്ചു കെട്ടിയപ്പോള്‍ അല്‍പ്പം പുല്ല് കൊടുത്തതല്ലാലെ പിന്നീട് യാതൊരു വിധ തീറ്റയും ഇതിന് നല്‍കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള പ്രദേശമായതിനാല്‍ ഇവിടെ നിന്നും നിരവധി ആളുകളാണ് വെള്ളം ശേഖരിക്കുന്നത്. ഇതേ സ്ഥലത്താണ് എരുമയെ കെട്ടിയിരിക്കുന്നതും. എരുമയെ കൊണ്ടുവന്ന് കെട്ടിയവര്ക്കെതിരേ മൃഗ പീഡനത്തിന് കേസെടുക്കണമെന്ന് ഇടുക്കി എസ്പിസിഎ സെക്രട്ടറി എംഎന്‍ ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: