പാലക്കാട്: കല്ലേക്കാട് സ്വദേശിനിയായ പതിനൊന്നുകാരിയെ തമിഴ് യുവാവ് തട്ടിക്കൊണ്ടുപോയതായി പരാതി. തിങ്കളാഴ്ച്ചമുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഒരുവര്‍ഷം മുമ്പാണ് നാമക്കല്‍ സ്വദേശിയായ ഗോപാല്‍ (28) തൊഴില്‍ തേടിയെത്തിയത്. യുവാവ് പെണ്‍കുട്ടിയുടെ വാടക വീടിനടുത്തുള്ള ചെറിയമുറിയില് താമസിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന അച്ഛനും അമ്മയും ഏഴ് മക്കളും അടങ്ങിയതാണ് കുടുംബം.
ഇവരില്‍ അഞ്ച്പേര്‍ പെണ്‍കുട്ടികളാണ്, ഇവരില്‍ മൂന്നു സഹോദരിമാരൊടൊപ്പമാണ് ഇയാള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രഭാത ഓട്ടത്തിന് പോവാറുള്ളത്. ഗോപാലായിരുന്നു ഇതിന് തുടക്കം കുറിച്ചത്. മൂന്നു സഹോദരിമാരെയും ഒരുമിച്ച് ഓടാന്‍ കൊണ്ടുപോകുന്നത് വീട്ടുകാര്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല.
എന്നാല്‍ കുറച്ചു ദിവസമായി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിയെ മാത്രമാണ് കൊണ്ടുപോയിരുന്നത്. പതിവുപോലെ തിങ്കളാഴ്ച്ച രാവിലെ ഓടാന്‍ പോയ ഇവര്‍ ഏറെ നേരം കഴിഞ്ഞും തിരികെ വരാത്തതിനെ തുടര്‍ന്ന് സംശയം തോന്നി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ടൗണ്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിന്റെ സ്വദേശമായ നാമകല്ലില്‍ ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.വീട്ടുകാര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷനും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: