കാഞ്ഞങ്ങാട്: സ്വാശ്രയ മേഖലയില്‍ ശക്തമായ നിയമ നിര്‍മ്മാണം നടപ്പാക്കണമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് ആവശ്യപ്പെട്ടു.സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരിക, ഇന്റേണല്‍ എക്സാമുകളിലെ അപാകതകള്‍ പരിഹരിക്കുക, ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് ആസ്ഥാനം നിര്‍മിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നയിക്കുന്ന സ്വാശ്രയ കോളേജ് യാത്ര ഇന്നലെ രാവിലെ കാഞ്ഞങ്ങാട് സ്വാതന്ത്ര സുവര്‍ണ്ണ ജൂബിലി സ്മൃതി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാന്‍ ഒരു നിയമവും ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മാറിമാറി വന്ന സര്‍ക്കാറുകള്‍ നിയമം നടപ്പാക്കിയില്ല. സമാന്തരമായ ഭരണമാണ് സ്വാശ്രയ മേഖലയില്‍ നടക്കുന്നത്. ഇന്റേണല്‍ എക്സാമിന്റേയും ഫീസിന്റേയും പേരില്‍ വിദ്യാര്‍ത്ഥികള്‍ മാനേജുമെന്റിന്റെ പീഡനത്തിന് ഇരയാവുകയാണ്. കോളേജുകളില്‍ ജിഷ്ണു പ്രണോയുമാര് ഉണ്ടാവരുത്. നിധീഷ് പറഞ്ഞു.
ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ അദ്ധ്യക്ഷത വഹിച്ചു. മേഖല ജോയിന്റ് കണ്‍വീനര്‍ പി.അനൂപ് വിഭാഗ് ആമുഖഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ പി.ശ്യാംരാജ്, രഞ്ചിത്ത് കൃഷ്ണന്, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ശ്രീഹരി അയ്യങ്കാവ് സ്വാഗതം പറഞ്ഞു. യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തി മാര്‍ച്ച് പത്തിന് തിരുവനന്തപുരത്ത് സമാപിക്കും. യാത്ര ഇന്നലെ കണ്ണൂര്‍ ചെമ്പേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ സ്വാകരണത്തിനു ശേഷം തലശ്ശേരിയില്‍ സമാപിച്ചു. യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: