തിരുവല്ല: വിവിധ കാലങ്ങളില്‍ രാജ്യത്തിന് വെല്ലുവിളിയായ പ്രതിസന്ധികളെ ഭാരതം തരണം ചെയ്തത് ആര്‍ഷ സംസ്കാരത്തിന്റെ കരുത്തുകൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തില്‍ വചനാമൃത സത്രം വിഡിയോകോണ്ഫ്രന്സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ ശക്തികള്‍ പോലും ഭാരതത്തോട് അടിയറവ് പറഞ്ഞതും ആര്‍ഷഭാരത സംസ്കാരത്തിന്റെ കരുത്തിലാണ്. സമൂഹത്തിന് നേരായ ദിശാബോധം ഉറപ്പിക്കാന്‍ ശ്രീരാമകൃഷ്ണ ദേവന്, സ്വാമി വിവേകാനന്ദന്, ശ്രീനാരായണ ഗുരുദേവന് അടക്കമുള്ള ആചാര്യന്മാര്ക്ക് സാധിച്ചു. എല്ലാം ഒന്നെന്ന വേദസാരം ജീവിതത്തിലൂടെ ഇവര്‍ വരച്ചുകാട്ടി. ശ്രീരാമകൃഷ്ണ പരമഹംസരെന്ന ഗുരുവില്ലായിരുന്നെങ്കില് നമുക്ക് സ്വാമി വിവേകാനന്ദന് എന്ന മഹത്തായ വ്യക്തിത്വത്തെ ലഭിക്കുമായിരുന്നില്ല. സ്വാമിവിവേകാനന്ദന് ആഹ്വാനം ചെയ്തത് ദരിദ്ര നാരായണന്മാരെ സേവിക്കാനാണ്. ഈ ഉത്തരവാദിത്വമാണ് രാമകൃഷ്ണമിഷന്‍ നിര്‍വ്വഹിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശയങ്ങള്‍ ഭാരതമെമ്പാടും സ്വീകരിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സഭയില്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് അദ്ധ്യക്ഷത വഹിച്ചു. കാഞ്ചീപുരം രാമകൃഷ്ണ മഠം അദ്ധ്യക്ഷന്‍ സ്വാമി ആത്മഘാനന്ദ ഭദ്രദീപം കൊളുത്തി. സ്വാമി നിര്‍വ്വിണ്ണാനന്ദ, സ്വാമി ഗോലോകാനന്ദ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ടി. എസ.് പട്ടാഭിരാമന്, നഗരസഭ ചെയര്മാന് കെ. വി. വര്‍ഗ്ഗീസ്, രമേശ് ഇളമണ്‍, കൗണ്‍സിലര്‍ സതീഷ് വിജയന് പി. ഹരികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ശ്രീനാരായണ ദര്‍ശനങ്ങള്‍ പരാമര്‍ശിച്ചു
തിരുവല്ല: വചനാമൃത സത്രത്തിന്റെ ഉദ്ഘാടന വേദിയില്‍ ശ്രീനാരായണ ആശയങ്ങളുടെ പ്രസക്തി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തു പറഞ്ഞു. സാമൂഹ്യ നവോത്ഥാനത്തിന് ശ്രീനാരായണ ഗുരുദേവന് വഹിച്ച പങ്ക് മഹത്തരമാണ്. ജാതീയമായ വേലിക്കെട്ടുകള്‍ തകര്‍ത്ത് സാമൂഹിക നീതിക്കായി പ്രവര്‍ത്തിച്ച സന്യാസി ശ്രേഷ്ഠനാണ് അദ്ദേഹം. ശിവഗിരി തീര്‍ത്ഥാടനം ഈ ലക്ഷ്യത്തിന്റെ സാക്ഷാത്കാരമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനത്തിനും കൃഷിക്കും വ്യവസായിക നേട്ടത്തിനും ഗുരു പ്രവര്‍ത്തിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിലെ ഗുരുപരമ്പരകളുടെ നേട്ടമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: