കൊച്ചി: കേരള സര്‍വകലാശാല അസി. ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ഇതുവരെ നടത്തിയ നിയമനങ്ങള്‍ ഹൈക്കോടതി ശരിവച്ചു. 2005 ലെ നിയമനങ്ങള്‍ റദ്ദാക്കണമെന്ന ഉപലോകായുക്തയുടെ ശുപാര്‍ശയ്ക്കെതിരെ നിയമനം ലഭിച്ചവരടക്കമുള്ളവര് നല്കിയ 25 ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ജിക്കാര്‍ക്ക് നിയമനത്തീയതി മുതലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ പ്രൊമോഷന് ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ നല്‍കാനും ഉത്തരവിട്ടു.
അസി. ഗ്രേഡ് രണ്ട് പരീക്ഷയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കാന്‍ ബന്ധപ്പെട്ട ഫോറങ്ങള്‍ ഉത്തരവിട്ടിരുന്നു. സ്വജനപക്ഷപാതവും ക്രമക്കേടും ചൂണ്ടിക്കാട്ടി നിയമനങ്ങള്‍ റദ്ദാക്കാന്‍ ഉപലോകായുക്തയും സുകുമാരന്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്തിരുന്നു. ശുപര്‍ശകള്‍ റദ്ദാക്കിയ ഹൈക്കോടതി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുടെയും ഉത്തരവാദിത്വം ഇല്ലായ്മയുടെയും പേരില്‍ സര്‍വകലാശാല വി.സി, പ്രൊ വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ അനുവദനീയമാണെന്നും വ്യക്തമാക്കി.
വിവാദമായ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ റദ്ദാക്കി പുതിയ സെലക്ഷന് നടത്തണമെന്ന ഉപലോകായുക്തയുടെ ശുപാര്‍ശ അനാവശ്യമാണ്. സെലക്ഷന് ബോര്‍ഡ് ഉണ്ടാക്കിയില്ല, ഉത്തരക്കടലാസ് കാണാതായി, ഇന്റര്‍വ്യൂവിന് മാര്‍ക്കു നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ യോഗത്തിന്റെ മിനിട്സ് കാണാതായി, എന്നീ പോരായ്മകള്‍ സെലക്ഷന് നടപടിയിലെ വീഴ്ചകള്‍ മാത്രമാണ്. ഈ വീഴ്ചകള്‍ പരിഹരിക്കുകയും കാരണക്കാര്‍ക്കെതിരെ നടപടി എടുക്കുകയുമാണ് വേണ്ടത്, അല്ലാതെ നിയമനം റദ്ദാക്കേണ്ട സാഹചര്യമില്ല. ഇത്രയും കാലം കഴിഞ്ഞതിനാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് ഇനി നിയമനം നടത്തേണ്ടെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2005 മാര്‍ച്ച് മൂന്നിന് വിജ്ഞാപനം പുറപ്പെടുവിച്ച് 2008 ല്‍ ഏപ്രില്‍ 29 ന് 170 പേര്‍ക്കാണ് നിയമന ഉത്തരവു നല്‍കിയത്. എഴുത്തു പരീക്ഷയ്ക്ക് നൂറുമാര്‍ക്കാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇതു 75 മാര്‍ക്കായി കുറച്ചു. ശേഷിച്ച 25 മാര്‍ക്ക് അഭിമുഖത്തിന് നല്‍കാനും തീരുമാനിച്ചു. ഈ ഭേദഗതിയിലൂടെ നിയമനങ്ങളില്‍ ക്രമക്കേടു കാട്ടിയെന്ന പരാതി ഉയര്‍ന്നപ്പോള്‍ ലോകായുക്ത ഈ വിഷയം പരിഗണിച്ചിരുന്നു.
ഉത്തരക്കടലാസുകള്‍ കാണാതായതുള്പ്പടെ ചൂണ്ടിക്കാട്ടി നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് 2008 സെപ്തംബര്‍ 30 ന് ലോകായുക്ത വ്യക്തമാക്കി. പിന്നീട് ഹൈക്കോടതി നിയോഗിച്ച റിട്ട. ജില്ലാ ജഡ്ജി എന്‍. സുകുമാരന്‍ നിയമനങ്ങള്‍ റദ്ദാക്കണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതു പരിഗണിച്ച് ലോകായുക്തയും 2011 ഡിസംബര്‍ 29 ന് നിയമനങ്ങള്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതിനെതിരെ നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: