ഇരിക്കൂര്‍: കാര്‍ഷിക സംസ്ക്കാരത്തിന്റെ പൊലിമ തുളുമ്പുന്ന പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകളില്‍ ഒന്നായ ചൂളിയാട് ദേശക്കാരുടെ ഓമനക്കാഴ്ച ഇന്ന്. പയ്യാവൂര്‍ ഊട്ടുത്സവം ദേശങ്ങളുടെ സാഹോദര്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണ്. ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരുമയുടെ കാഴ്ചയുമായി പതിനായിരങ്ങള്‍ ഇന്ന് പയ്യാവൂരിലെത്തുന്നു. വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായി പയ്യാവൂര്‍ മാറുന്നു.
വിവിധ ദേശക്കാരുടെ കാഴ്ചകളില്‍ സംഘബലത്തിന്റെ കരുത്തുകൊണ്ടും ഉടവ് തട്ടാത്ത ഉല്‍സാഹം കൊണ്ടും ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതെത്തുന്നു. പയ്യാവൂര്‍ ഊട്ടുത്സവം എന്ന് കേട്ടാല്‍ മനം നിറയെ ആദ്യമെത്തുന്നത് ഓമനക്കാഴ്ചയാണ്.
കുംഭം പിറന്നാല്‍ വ്രതാനുഷ്ടാനങ്ങള്‍ ആരംഭിക്കുന്നു. മല്‍സ്യ മാംസാദികള്‍ വെടിഞ്ഞ് അടുത്ത പ്രദേശങ്ങളായ കാഞ്ഞിലേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ബ്ലാത്തൂര്‍, ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഴക്കുലകള്‍ ശേഖരിക്കുന്നു. കുംഭം 6ന് വൈകീട്ട് 4 മണിയോടെ തൈവളപ്പ്, നല്ലൂര്, തടത്തില്‍കാവ്, ചമ്പോച്ചേരി, മടപ്പുരക്കില്‍ എന്നീ അഞ്ചു കുഴികളിലായി കുലകള്‍ പഴുക്കാന്‍ വെക്കുന്നു. ഇന്നലെ രാവിലെ പുറത്തെടുത്ത കുലകള്‍ അഞ്ചു കുഴികള്‍ക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിട്ടു. ഇന്ന് രാവിലെ 10 മണിയോടെ തടത്തില്‍ കാവില്‍ നിന്നും പുറപ്പെടുന്ന ഓമനക്കാഴ്ചയെ മേലായി ഓലക്കുടയുമായി നയിക്കും. വാദ്യമേളങ്ങള്‍, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവയുടെ അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി, നഗ്നപാദരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറുകണക്കിന് ആളുകള്‍ 15 കിലോമീറ്റര്‍ അകലെയുള്ള പയ്യാവൂര്‍ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഓമനക്കാഴ്ചയില്‍ അവസാനം കണ്ണിചേരുന്ന അടുവാപ്പുറം തൈവളപ്പില്‍ എത്തുമ്പോഴേക്കും യാത്രയയപ്പിന് വിവിധ ദേശങ്ങളില്‍ നിന്ന് ആളുകളെത്തും. ചൂളിയാട്ടെ ആബാലവൃദ്ധം ജനങ്ങളും കൂടിയാവുമ്പോള്‍ ഗ്രാമം നിറയും. ഓമനക്കാഴ്ച ആതിഥ്യമര്യാദയുടെ ഒരു ഉത്സവം കൂടിയാണ് ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെക്കൂടി വിശിഷ്ട അതിഥികളായി സ്വീകരിക്കും. ആ ദിവസം ലോകത്തെവിടെയായാലും ചൂളിയാട്ടുകാര്‍ നാട്ടിലെത്തും. ലളിതമെങ്കിലും വിഭവസമൃദ്ധമായ വിരുന്നിന്റെ നൈര്‍മല്യവും നാടിന്റെ വിശുദ്ധിയുടെ ഓര്‍മ്മകളുമാണ് ഇൗ ദിനം നാട്ടുകാര്‍ക്ക് സമ്മാനിക്കുന്നത്. കാഴ്ച പുറപ്പെടുന്ന ഇന്ന് അടുവാപ്പുറം ആല്‍ത്തറയില്‍ പാനകം നല്കുന്ന പതിവുണ്ട്. വെല്ലവും ചുക്കും ഏലക്കായും ചേര്‍ത്ത പാനകവെള്ളം ഓമനക്കാഴ്ചയുടെ യാത്രയയപ്പിന് എത്തുന്നവര്‍ കുടിക്കാതെ പോവാറില്ല. അടുവാപ്പുറത്തു നിന്നും കണിയാര് വയല്‍, വയക്കര, ബാലങ്കരി, കാഞ്ഞിലേരി വഴി ഇരുഡ് പുഴയില്‍ മുങ്ങിനിവരുന്ന കാഴ്ചക്കാര്‍ 4 മണിയോടെ പയ്യാറ്റ് വയലിലെത്തുമ്പോഴേക്കും ദേവസ്വം അധികാരികളും ആനയും അമ്പാരിയുമായി നെയ്യമൃത്കാരോടൊപ്പം കാഴ്ചയെ എതിരേല്ക്കും. തുടര്‍ന്ന് പുരുഷാരത്തിന്റെ അകമ്പടിയോടെ കാഴ്ച ക്ഷേത്രസന്നിധിയില്‍ അര്‍പ്പിക്കും. കാഴ്ച എത്തിയാലുടനെ കുടകരുടെ തിരിച്ചുപോക്ക് ശ്രദ്ധേയമാണ്. ഇന്ന് രാവിലെ മുതല്‍ തന്നെ അഭിഷേകത്തിനുള്ള നെയ്യുമായി നെയ്യമൃത് സംഘം എത്തിത്തുടങ്ങും. പ്രധാന ഉത്സലദിനമാണ് ഇന്ന്. നാളെയാണ് നെയ്യാട്ടം.
ജാതിഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും മൂല്യങ്ങള്‍ ഒരു പ്രദേശമാകെ ഉയര്‍ത്തുന്ന പാരമ്പര്യ കാര്‍ഷിക സാംസ്ക്കാരിക കാര്‍ഷിക ഉല്‍സവമാണ് ഓമനക്കാഴ്ച. ജനങ്ങളുടെ സാംസ്ക്കാരിക നിര്‍വൃതി ചുളിയാടിന്റെ കാര്‍ഷിക മഹത്വവും ജനകീയ ഐക്യവും കൂടി വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: