കണ്ണൂര്‍: സിപിഎമ്മുകാരുടെ നിരന്തരമായ ഭീഷണിയും അക്രമവും കാരണം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും വീടും തൊഴിലും ഉപേക്ഷിച്ച് പോകേണ്ടി വന്ന ദളിത് കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ചുലക്ഷം രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ദളിത് യുവതിയും ഓട്ടോറിക്ഷാത്തൊഴിലാളിയുമായിരുന്ന പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയ്ക്ക് അനുവദിച്ച തുകയാണ് റദ്ദു ചെയ്തത്.
പാര്‍ട്ടി ഗ്രാമമായ എടാട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയായിരുന്ന ചിത്രലേഖയേയും കുടുംബത്തേയും നിരന്തരം സിപിഎം സംഘം ഭീഷണിപ്പെടുത്തുകയും നിരവധി തവണ ഓട്ടോ കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ കണ്ണൂരിലേക്ക് താമസം മാറ്റി. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ചിത്രലേഖയ്ക്ക് ചിറക്കല്‍ കാട്ടാമ്പളളിയില്‍ 5 സെന്റ് സര്‍ക്കാര്‍ ഭൂമിയും 5 ലക്ഷം രൂപയും നല്കാന് തീരുമാനിച്ചു.ഭൂമി ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ സര്‍ക്കാര്‍ വീടു നിര്‍മ്മാണത്തിനായി പ്രഖ്യാപിച്ച തുക ലഭിച്ചില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിത്രലേഖക്ക് അനുവദിച്ച തുക റദ്ദാക്കുകയായിരുന്നു. കാട്ടാമ്പളളിയില്‍ വീട് നിര്‍മ്മാണം ആരംഭിച്ചപ്പോഴും സിപിഎമ്മില്‍ നിന്നും ഭീഷണിയുയര്‍ന്നിരുന്നു. നിര്‍മ്മാണത്തിനാവശ്യമായ വെളളം നല്‍കാതെയും തൊഴിലാളികളെ പിന്തിരിപ്പിച്ചും ദ്രോഹിക്കുകയായിരുന്നു. വീട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിക്കിടയിലും വാഹനത്തില്‍ വെളളം എത്തിച്ചും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും ചിത്രലേഖ തറകെട്ടിയിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ നിര്‍മ്മാണം നിലച്ചിരിക്കുകയായിരുന്നു.
വീട് നിര്‍മ്മാണം നിലച്ച കാര്യം എംഎല്‍എ കെ.എം.ഷാജി കഴിഞ്ഞ ദിവസം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വോയ്സിന്റെ ഭാരവാഹികളുമായി സംസാരിച്ചു.തുര്‍ടന്ന് ചിത്രലേഖയ്ക്ക് വീട് നിര്‍മ്മിച്ച് നല്കാന് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. നിര്‍മ്മാണത്തിനായി ആദ്യ ഘട്ട സഹായമായി രണ്ട് ലക്ഷം രൂപ ഇന്നലെ സംഘടനാ ഭാരവാഹികളായ കെ.ടി.അറഫാത്ത്, ജാഫര്‍ എന്നിവര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചിത്രലേഖക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: