തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എല്‍.എ ആവശ്യപ്പെട്ടു. മണി വെളിപ്പെടുത്തിയ കൊലപാതകങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായും വിഷ്ണുനാഥ് പറഞ്ഞു. സി,പി.എം ഇനി കൊല്ലാനുള്ളവരുടെ ലിസ്റ്റ് മനസിലാക്കി അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം. മണി ഒളിവില്‍ പോയി രക്ഷപെടുന്നതിന് മുന്‍പ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കണമെന്നും വിഷ്ണുനാഥ് അഭ്യര്‍ത്ഥിച്ചു.
എളമരം കരീം ഉള്‍പ്പെടെയുള്ളവര്‍ മണിയുടെ പാത പിന്തുടരണമെന്നും ചെയ്തിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റുപറയണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരേ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ഭീഷണിയാണ് കഴിഞ്ഞ മൂന്നു ദിവസമായി സി.പി.എം നടത്തുന്നത്.
മാധ്യമപ്രവര്‍ത്തകരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പേരെടുത്ത് പറഞ്ഞ് എളമരം കരീം ഉള്പ്പപെടെയുള്ളവര് ഭീഷണിപ്പെടുത്തുകയാണ്. അന്വേഷണം അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചുളളതാണ് ഈ പ്രസ്താവനകള്‍. എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ എളമരം കരീമിന് ആരാണ് അധികാരം നല്‍കിയതെന്നും പി.സി. വിഷ്ണുനാഥ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: