വണ്ണപ്പുറം(തൊടുപുഴ): തൊടുപുഴയ്ക്ക് സമീപം വണ്ണപ്പുറത്ത് വാര്ക്കക്കമ്പിയുമായെത്തിയ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് പതിച്ചു. വീട്ടില്‍ ഉറങ്ങികിടന്നിരുന്ന സ്ത്രീയടക്കം രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
പുളിക്കാമനത്തില് മധുവിന്റെ ഭാര്യ അന്‍സലി (25), ഏലപ്പാറ ഹെലിബറിയ സ്വദേശിയും ഡ്രൈവറുമായ മനോജ് (28) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആന്സിലിയുടെ മകള്‍ ജോസ്ന (മൂന്ന്), ലോറിയുടെ മറ്റൊരു ഡ്രൈവറും സഹായിയുമായ ചപ്പാത്ത് അമ്പലപ്പാറ സ്വദേശി ഷിജു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷിജുവിന്റെ പരിക്ക് ഗുരുതരമാണ്.
വണ്ണപ്പുറം-ചേലച്ചുവട് റൂട്ടില്‍ 40 ഏക്കര്‍ ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ 1.50 ഓടെയാണ് അപകടം. പത്ത് വീലുള്ള ടോറസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന് മുകളിലേയ്ക്ക് മുന്‍ഭാഗം കുത്തി പതിക്കുകയായിരുന്നു. അന്സലിയുടെ ശരീരത്തിലേക്ക് ജനാലയും ലോറിയും വീണു.അന്‍സലി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.മുറിയുടെ അടിയിലെ മണ്ണ് നീക്കി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് അന്സലിയുടെ മൃതദേഹം പുറത്തെടുത്തത്.
വണ്ടിയുടെ ഭാരം മൂലവും വാര്ക്കക്കിടയില് കുടുങ്ങിയതിനാലും മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തകര്‍ന്ന ലോറിയുടെ ക്യാബിന് വെട്ടി പ്പൊളിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അന്സലിയുടെ കൂടെ ഉറങ്ങിയിരുന്ന ജോസ്ന കട്ടിലില്‍ നിന്ന് തെറിച്ച് വീണു. വീഴ്ച്ചയില്‍ കുട്ടിയുടെ വയറിന് മുറിവ് സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് മധുവും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും തകര്‍ന്നു. ലോറിവീഴുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. 16 ടണ്ണോളം വാര്ക്കക്കമ്പിയുമായി എറണാകുളത്ത് നിന്നും ഹൈറേഞ്ചിലേയ്ക്ക് പോയ ലോറി കയറ്റം കയറാതെ പിന്നോട്ട് ഉരുളുകയായിരുന്നു.
അമിത ഭാരം കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.ഷിജു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ജിസ്ന മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രാവിലെ തന്നെ പോസ്റ്റുമോര്‍ട്ടത്തിനായി കാരിക്കോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ ഉച്ചതിരിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
ജിവോയിസ് (അഞ്ച്) അന്സലിടെ മൂത്തകുട്ടിയാണ്.
സംസ്കാരം ഇന്ന് രാവിലെ 10ന് പൈങ്ങോട്ടൂര്‍ ചാത്തമറ്റം സിഎസ്ഐ പള്ളി സെമിത്തേരിയില്‍ നടക്കും. നാലുമാസം മുമ്പായിരുന്നു മനോജിന്റെ വിവാഹം. ഭാര്യ: ബിയൂള, സഹോദരങ്ങള്‍: രതീഷ്, ഉമേഷ്. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: