ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച് പ്രിയങ്ക വധേര മുങ്ങി. ഇതോടെ ‘കുടുംബ’ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നിരാശയിലായി. നാലാംഘട്ടത്തില്‍ റായ്ബറേലിയിലും അഞ്ചാംഘട്ടത്തില്‍ അമേഠിയിലും തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പ്രിയങ്ക കളമൊഴിഞ്ഞത്.
റായ്ബറേലിയിലും അമേഠിയിലും എസ്പി, സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു കോണ്‍ഗ്രസിന് അമര്‍ഷമുണ്ടാക്കിയിരുന്നു. ഇതോടെയാണ് പ്രിയങ്ക കുടുംബമണ്ഡലങ്ങളില് മാത്രം പ്രചാരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ജനങ്ങളുടെ ചോദ്യങ്ങളെ അഭിമുഖികരിക്കാന്‍ പേടിച്ച് പ്രിയങ്ക അമേത്തിയില്‍ പ്രചാരണം നടത്തില്ലെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പ്രിയങ്കയുടെ പിന്മാറ്റം.
മകന്റെ ചികിത്സയ്ക്കുവേണ്ടിയാണ് പ്രിയങ്കാഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണം പാതിയില്‍ ഉപേക്ഷിച്ച് ഹൈദരാബാദിലേക്ക് പോയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഒറ്റയ്ക്കുനിന്നാല്‍ വിജയിക്കില്ലെന്ന ഭയത്താലാണ് അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി ചേര്‍ന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക വ്യാപക പ്രചാരണം നടത്തുമെന്ന് ഇരു പാര്‍ട്ടികള്‍ ധാരണയിലെത്തിയിരുന്നു. ദുര്‍ബലമായ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ അവര്‍ വിട്ടുകൊടുക്കാന്‍ ഒരു കാരണവും അതായിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഒരു വശത്തു പ്രചാരണം നടത്തുമ്പോള്‍ മറുവശത്ത് അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും താരപ്രചാരകരാകുമെന്നാണു കരുതപ്പെട്ടത്. പ്രിയങ്ക-ഡിംപിള്‍ സഖ്യത്തിന്റെ പോസ്റ്ററുകള്‍ യുപിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സഖ്യത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: