കോഴിക്കോട്: മിഠായിത്തെരുവിന്റെ സുരക്ഷക്കാവശ്യമായ വിശദമായ പദ്ധതി അഗ്നിശമന സേനാ വിഭാഗം കോര്പ്പറേഷന് നേരത്തെ സമര്‍പ്പിച്ചിരുന്നു. രണ്ടര കോടി ചെലവ് വരുന്ന പദ്ധതിയായിരുന്നു അത്. എന്നാല്‍ ആ പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല. കോര്പ്പറേഷന് സര്‍ക്കാരിലേക്കയച്ച് മറുപടി കാത്തിരിക്കുകയാണ്. ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് ഫയര്‍ ഫോഴ്സ് അഡീഷണല്‍ ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാകാതിരിക്കാന്‍ കാരണം.
വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ഫയര്‍ഫോഴ്സ് നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതി പ്രകാരം മിഠായെതെരുവു മുതല്‍ പാളയം പരിസരം വരെയുള്ള പ്രദേശങ്ങളില്‍ 20 വാട്ടര്‍ പോയിന്റുകള്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തീപ്പിടിത്തമുണ്ടാകുമ്പോള്‍ തീയണയ്ക്കാന്‍ ഇത് ഏറെ ഉപകാരപ്പെടുമെന്നായിരുന്നു അഗ്നിശമന സേനയുടെ പ്രതീക്ഷ.
ഓരോ തീപ്പിടിത്തമുണ്ടാകുമ്പോഴും നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രിമാരടക്കമുള്ളവര്‍ നടത്തുക. എന്നാല്‍ അവയൊന്നും പിന്നീട് നടപ്പാവാറില്ല. 1995 ഫെബ്രുവരി ഏഴിനാണ് മിഠായിതെരുവില്‍ തീപ്പിടിത്തമുണ്ടായത്. 2007 ഏപ്രില്‍ അഞ്ചിന് എട്ടുപേരുടെ മരണത്തിനിടയാക്കിയ വന്‍ തീപ്പിടിത്തമുണ്ടായി. 27 കടകള്‍ പൂര്‍ണ്ണമായി നശിക്കുകയും 164 കടകള്‍ക്ക് ഭാഗിക നഷ്ടമുണ്ടാവുകയും ചെയ്തു. 2010 ഡിസംബര്‍ 9 ന് ഉണ്ടായ തീപ്പിടിത്തത്തില്‍ എട്ടു കടകളാണ് കത്തി നശിച്ചത്. 30 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയത്. 2015 ജനുവരി 15 ന് ഉണ്ടായ തീപ്പിടിത്തില്‍ ഏഴര കോടിയുടെ നാശനഷ്ടമാണുണ്ടായത്. അവസാനമായി 2016 ഫെബ്രുവരി 22 നാണ് തീപിടിത്തമുണ്ടായത്. 1995 ലും 2002 ലും തീപ്പിടിച്ച കടക്ക് തന്നെയാണ് ഇന്നലെയും തീ പടര്‍ന്നത്. അന്ന് പങ്കജ് വെറൈറ്റി ഹാള്‍ എന്നായിരുന്നു കടയുടെ പേര്.
പാളയത്ത് അഗ്നിശമന സേനാവിഭാഗത്തിന്റെ വാഹനം സ്ഥിരമായി നിര്‍ത്തിയിടുമെന്നായിരുന്നു ഒരു വാഗ്ദാനം. ബീച്ച് യൂണിറ്റില്‍ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്ന തരത്തിലുള്ള ആധുനിക യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ടായി. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല. കെട്ടിടങ്ങള്‍ക്കകത്തും പുറത്തുമുള്ള വൈദ്യുതി സജ്ജീകരണങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വയറിംഗ് പോലെത്തന്നെ കടകളിലേക്കുള്ള സര്‍വീസ് വയറിംഗും അപകടം വിളിച്ചുവരുത്തുന്ന തരത്തിലാണ്. ഇവയൊന്നും ശാസ്ത്രീയമായി ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവരില്‍ നിന്നു നടപടികളുണ്ടാവുന്നില്ല.
ഫയര്‍ ഫോഴ്സിന് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ ഉണ്ട്. എന്നാല്‍ വൈദ്യുതി ഇല്ല. അത്യാവശ്യഘട്ടങ്ങളില്‍ പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നത്. നാല്‍പ്പതിലധികം തവണയാണ് ഇന്നലെ ഇവിടെ നിന്ന് പമ്പിങ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: