കോഴിക്കോട്: മിഠായിത്തെരുവില്‍ അടിക്കടി ഉണ്ടാവുന്ന തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. നഗരഹൃദയത്തില്‍ ജനബാഹുല്യം കൂടിയ പ്രദേശത്ത് ഇന്നലെയുണ്ടായ തീപിടിത്തം വന്‍ നഷ്ടമുണ്ടാക്കിയെങ്കിലും ആളപായമില്ലാത്തത് ഭാഗ്യമാണ്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണെങ്കിലും മിഠായിത്തെരുവില്‍ യാതൊരുവിധ ക്രമീകരണങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല. പഴകിദ്രവിച്ച വയറിംഗ് ആണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും വൈദ്യുതീകരണം കുറ്റമറ്റതാക്കാന്‍ കോര്പ്പറേഷന് നടപടി എടുക്കുന്നില്ല. കെഎസ്ഇബിയും കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. മിഠായിത്തെരുവിനടുത്ത് അഗ്നിശമന യൂണിറ്റുകള്‍ സജ്ജീകരിക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കിയിട്ടില്ല. അടിയന്തര പ്രാധാന്യത്തോടെ മിഠായിത്തെരുവ് അപകടരഹിതമാക്കാന്‍ സത്വര നടപടികള്‍ എടുക്കേണ്ടതുണ്ട്. വ്യാപാരി സമൂഹം ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, കെ. ഷൈബു, നമ്പിടി നാരായണന്, ടി. മണി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
നഗരത്തില്‍ ഇടയ്ക്കിടക്കുണ്ടാവുന്ന തീപിടുത്തത്തെക്കുറിച്ച് ഉന്നതല അന്വേഷണം നടത്തണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതില്‍ ഉന്നതാധികാരികള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികല്‍ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: