കൊല്ലം: അടുത്തവര്‍ഷത്തേക്കുള്ള കോര്‍പ്പറേഷന്റെ അറവുശാല ലേലം നടന്ന ഹാള്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. അറവുശാലയില്‍ നിന്നും ദിനംപ്രതി മാലിന്യങ്ങള്‍ കൊല്ലം തോട്ടിലേക്ക് ഒഴുക്കുന്നത് തടയാന്‍ നടപടിയെടുക്കാതെയുള്ള ലേലം അംഗീകരിക്കാന്‍ കഴിയില്ലെന്ന മുദ്രവാക്യം ഉയര്‍ത്തിയായിരുന്നു സമരം. അതേസമയം സമരം ചെയ്ത പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മാറ്റാനുള്ള പോലീസ് ശ്രമം ചെറുത്ത നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഡപ്യൂട്ടിമേയറുമായി ചര്‍ച്ച നടത്തി. മാലിന്യപ്ലാന്റ് ഉടന്‍ സ്ഥാപിക്കുമെന്നും അതിന് സര്‍ക്കാര്‍ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന ദുര്‍ഗന്ധം തടയാന്‍ ഒരുമാസത്തെ സാവകാശം ഡെപ്യൂട്ടി മേയര്‍ ചോദിച്ചു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. ബിജെപി ജില്ലാസെക്രട്ടറി ശശികലാറാവു, യുവമോര്‍ച്ച ജില്ലാസെക്രട്ടറിമാരായ വിശാഖ് ആര്. ചാത്തിനാംകുളം, രാകേഷ് പുത്തന്‍നട, മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ആശ്രാമം, ജനറല്‍ സെക്രട്ടറി അഭിലാഷ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുനിത മുരളീധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: