ന്യൂദല്‍ഹി: ഒറീസ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിളക്കത്തില്‍ ബിജെപി. മുപ്പതു ജില്ലാ പഞ്ചായത്തുകളില്‍ 8 ജില്ലാ പഞ്ചായത്ത് ഭരണം ബിജെപി പിടിച്ചെടുത്തു. 2012ല്‍ 36 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ മാത്രം വിജയിച്ച ബിജെപി ഇത്തവണ 306 ഇടത്താണ് വിജയക്കൊടി നാട്ടിയത്.
2019ല്‍ സംസ്ഥാന ഭരണം പിടിച്ചെടുക്കാനാവുമെന്ന് ഒറീസയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.
ഭരണകക്ഷിയായ ബിജു ജനതാദളിന് 16 ജില്ലാ പഞ്ചായത്തുകളേ ലഭിച്ചുള്ളൂ, 2012ല്‍ നേടിയ 651 ഡിവിഷനുകളില്‍ നിന്നും വിജയം ഇത്തവണ 460ലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് 126ല്‍ നിന്ന് 66ലേക്കും ചുരുങ്ങിയപ്പോള്‍ ബിജെഡിക്കും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.
വനവാസി മേഖലകളായ കാളഖണ്ഡി, മയൂര്‍ഭഞ്ജ്, മല്‍ക്കാന്‍ഗിരി ജില്ലകള്‍ ബിജെപി തൂത്തുവാരി. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ജില്ലകളായിരുന്നു ഇവയെല്ലാം. നബരാങ്പൂരിലെ നിര്‍ണ്ണായക ശക്തിയായും ബിജെപി ഉയര്‍ന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജുജനതാദള്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി നവീന്‍ പട്നായിന്റെ മണ്ഡലമായ ഗഞ്ചാമില്‍ ബിജെഡി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പോലീസ് കൊലപാതകികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാനമെങ്ങും പ്രതിഷേധ പ്രകടനങ്ങളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: