ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജില്‍ തീവ്ര ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച ഐസയുടെ പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ തല്ലിയോടിച്ചു.
ജെഎന്‍യുവിലെ തീവ്ര ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാവായ ഉമര്‍ ഖാലിദിനെ രാംജാസ് കോളേജിലെ പരിപാടിക്ക് ക്ഷണിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയായ ഉമര്‍ ഖാലിദിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് എബിവിപി കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയും ചെയ്തു.
എന്നാല്‍ പരിപാടി റദ്ദാക്കിയ ശേഷവും കോളേജില്‍ കടക്കാനുള്ള ഉമര്‍ഖാലിദിന്റെയും ഐസ പ്രവര്‍ത്തരുടേയും ശ്രമമാണ് വിദ്യാര്‍ത്ഥി രോഷത്തില്‍ വിഫലമായത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഐസ പ്രവര്‍ത്തകരെ തടഞ്ഞപ്പോള്‍ വിവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് സംഘര്‍ഷം വര്‍ദ്ധിക്കാന്‍ കാരണമായി.
കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഐസയുടെ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് എബിവിപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനെ ചോദ്യം ചെയ്തു. വിവാദ മുദ്രാവാക്യം വിളിച്ചവര്‍ക്ക് നേരേ കയ്യേറ്റ ശ്രമവുമുണ്ടായി.
സംഘര്‍ഷം നേരിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയപ്പോള്‍ സെന്റ് സ്റ്റീഫന്സിലെയടക്കം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഉള്‍പ്പെടാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ദല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: