തിരുവനന്തപുരം: സ്റ്റേഷനുകളില്‍ പാറാവ് നില്ക്കാന് പോലും പോലീസുകാരില്ലാത്ത സാഹചര്യത്തില്‍ ജനമൈത്രി സുരക്ഷാ പദ്ധതി പൊളിയും.
മുഴുവന്‍ സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാ പദ്ധതി വരുന്നതോടെ പോലീസും ജനങ്ങളും തമ്മിലുള്ള അന്തരം കുറയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2008 ല്‍ ഇതേരീതിയില്‍ ചുരുക്കം ചില പോലീസ് സ്റ്റേഷനുകളില്‍ ജനമൈത്രി പരീക്ഷിച്ചിരുന്നു. എഡിജിപി സന്ധ്യയാണ് പദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. പോലീസുകാരുടെ കുറവും, നടത്തിപ്പിലെ വീഴ്ചയും കാരണം ജനമൈത്രി ബോര്‍ഡിലൊതുങ്ങി. ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ഗൃഹ സന്ദര്‍ശനം, ജനമൈത്രി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശവാസികളുമായി ചേര്‍ന്ന് രാത്രികാല പോലീസ് പെട്രോളിംഗ് ഇവയൊക്കെ പദ്ധതിയിലുണ്ടായിരുന്നു.
ഓരോ പോലീസ് സ്റ്റേഷനും വിസ്തൃതിക്ക് അനുസരിച്ച് ബീറ്റുകളായി തിരിക്കുമ്പോള്‍ ഒരു സ്റ്റേഷന് പരിധിയില്‍ ചുരുങ്ങിയത് പത്ത് ബീറ്റുകളെങ്കിലും ഉണ്ടാവും. ഒരോ ബീറ്റിനും ചാര്‍ജ്ജ് ഓഫീസറായി ഒരു പോലീസുകാരനും പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനമൈത്രി അംഗങ്ങളും ഉണ്ടാകണം. നിലവില്‍ ഇരുപതുമുതല് നാല്പ്പതുവരെയാണ് പോലീസ് സ്റ്റേഷനുകളിലെ അംഗബലം. ഇതില്‍ ഭൂരിപക്ഷം പോലീസുകാരെയും ബീറ്റ് ചുമതല നല്കി സ്റ്റേഷനില്‍ നിന്ന് ഇറക്കിവിടുന്നതോടെ സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ താറുമാറാകും.
കേസന്വേഷണം, പെറ്റി പിടിത്തം, കോടതി ഡ്യൂട്ടി, പെട്രോളിംഗ് തുടങ്ങി പോലീസിന്റെ ദൈനംദിന ജോലികള്‍ അപ്പാടെ താളംതെറ്റും. ആവശ്യത്തിന് പോലീസുകാരെ അനുവദിക്കണമെന്ന് സ്റ്റേഷന് ചുമതലക്കാര്‍ മുറവിളികൂട്ടുമ്പോഴാണ് അംഗബലം വര്‍ദ്ധിപ്പിക്കാതെയുള്ള പരിഷ്ക്കരണമെന്ന് ആക്ഷേപമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: