കോഴിക്കോട്: മിഠായിതെരുവിലെ മോഡേണ്‍ ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈയില്‍സിലുണ്ടായ തീപ്പിടിത്തത്തിന് കാരണത്തെക്കുറിച്ച് ദുരൂഹത. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് അല്ല നഗരത്തെ മണിക്കൂറുകളോളം പരിഭ്രാന്തി യിലാക്കിയ തീപ്പിടിത്തത്തിന് കാരണമായതെന്ന നിഗമനമാണ് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു നിന്ന പരിശോധനയ്ക്ക് ഒടുവിലാണ് വിവിധ വകുപ്പുകള്‍ തീപ്പിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്ക്ക്യൂട്ടല്ലെന്ന നിഗമന ത്തിലെത്തിയത്.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ടോജോ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗം, അസിസ്റ്റന്റ് ഡയറക്ടര്‍ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘം, അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി. പ്രഭാകരന്റെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ് ഇന്നലെ തീപിടിച്ച കെട്ടിടത്തില്‍ പരിശോധന നടത്തിയത്.
തീപ്പിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന നിഗമനത്തിലാണ് ഫയര്‍ഫോഴ്സ് സംഘം. തീപിടുത്തം നടന്ന് ഉടന്‍ തന്നെ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ നീക്കം ചെയ്തതുകൊണ്ടാണ് വന്‍ അപകടം ഒഴിവായതെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു. കെട്ടിടം പൂര്‍ണ്ണായും അടച്ചിട്ട നിലയിലും, തുണികള്‍ പ്ലാസ്റ്റിക് കവറുകളില്‍ കുത്തിനിറച്ച നിലയിലായതുകൊണ്ടും ചെറിയൊരു തീപ്പൊരി വീണാല്‍ വരെ തീ ആളിക്കത്തും, അതാണ് തീ വേഗത്തില്‍ പടരാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തീപിടിച്ച കടയിലെ ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തെക്കുറിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം നടത്തുമെന്നും മറ്റു കടകളിലെ ഗ്യാസ് ദുരുപയോഗങ്ങളെകുറിച്ച് സമഗ്ര അന്വേണം നടത്തുമെന്നും ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) അബ്ദുള്‍ നാസര്‍ അറിയിച്ചു. കടയില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയതിനാലാണ് സിവില്‍ സപ്ലൈസ് വകുപ്പിനെ കൂടി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
അതേസമയം ഇന്നലെ രാവിലെ മുതല്‍ താലൂക്ക് സ്പ്ലൈസ് ഓഫീസര്‍ റഷീദ് മുത്തുകണ്ടിയുടെ നേതൃത്വത്തില്‍ മിഠായി തെരുവിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 30 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. ടി. കെ. ടെക്സ്റ്റൈയില്‍സ്(എട്ട് ലിറ്റര്‍), മാക്സ് ഫൂട്ട്വെയര് (10 ലിറ്റര്‍), കളര്‍ പ്രിന്റേഴ്സ്( 12ലിറ്റര്‍ ) എന്നിവിടങ്ങളില്‍ നിന്നാണ് മണ്ണെണ്ണ പിടിച്ചെടുത്തത്. ഇവ തൊട്ടടുത്തുള്ള റേഷന്‍ കടകളില്‍ എത്തിച്ചു. റേഷന്‍ കടകളില്‍ ലിറ്ററിന് 21 രൂപ നിരക്കില്‍ വില്പന നടത്തുന്ന മണ്ണെണ്ണയാണിതെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ലിറ്ററിന് 65 രൂപ നിരക്കിലാണ് തങ്ങള്‍ മണ്ണെണ്ണ വാങ്ങിയതെന്ന് വ്യാപാരികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്‍സ്പെകടര്‍മാരായ ഡി.എസ്. സത്യജിത്ത്, അബ്ദുള്‍ഖാദര്‍, ദീപ്തി, ലളിത, വിനോദ്, സുഷമ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കെട്ടിടത്തിനും ഫര്‍ണ്ണിച്ചറുകള്‍ക്കും മാത്രമായി 85 ലക്ഷം രൂപയുടെയും തുണിത്തരങ്ങള്‍ കത്തിനശിച്ചതില്‍ രണ്ടരക്കോടി രൂപയുടെയുടെയും നഷ്ടമാണ് കണക്കാക്കുന്നത്. ആകെ നഷ്ടം മൂന്നരക്കോടിയ്ക്കു മുകളില്‍ വരുമെന്നാണ് സൂചന.
തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍സപ്ലൈസ്, ഇലക്ടിക്കല്‍ ഇന്‍സ്പെക്ടേഴ്സ് എന്നിവരുടെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാകലക്ടര്‍ യു.വി. ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മിഠായിതെരുവില്‍ അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഹനുമാന് കോവിലിലുണ്ടായ തീപിടുത്തവും കഴിഞ്ഞ ദിവസത്തെ സംഭവവും കൂട്ടിവായിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മിഠായി തെരുവിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ചയാണ് അധികൃതര്‍ക്ക് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി മേഖലാ സെക്രട്ടറി എം.പി. രാജന്, പട്ടികജാതിമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: