കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മക്കളുടെ ചികിത്സക്കും തുടര്‍പഠനത്തിനും പണം കണ്ടെത്താനാവാതെ ആത്മഹത്യ ചെയ്ത ബെള്ളൂര്‍ സ്വദേശി ജഗന്നാഥ പൂജാരിയുടെ കടബാധ്യതകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിന് ഭൂമി അനുവദിക്കണമെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ജഗന്നാഥ പൂജാരിമാരെ ഇനിയും സൃഷ്ടിക്കാതിരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കമ്മീഷന് ഉത്തരവില്‍ ചൂണ്ടികാണിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ ചെയ്ത തുക കാലവിളംബം കൂടാതെ വിതരണം ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളും പൊതുസമൂഹവും കാലങ്ങളായി ആവശ്യപ്പെട്ടുപോന്ന മറ്റ് ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയാക്കണമെന്ന സന്ദേശം പൂജാരിയുടെ മരണം നല്‍കുന്നുണ്ടെന്നും കമ്മീഷന് ചൂണ്ടികാണിച്ചു.
കമ്മീഷന് ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ജഗന്നാഥ പൂജാരിയുടെ മക്കള്‍ക്ക് 1700 ഉം 1200 രൂപയും വീതം പെന്ഷന് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ ചെയ്ത മൂന്നുലക്ഷം രൂപയില്‍ രണ്ട് ഗഡുക്കളായി രണ്ട് ലക്ഷം വീതം നല്കി. സൗജന്യറേഷനും ചികിത്സയും നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സാമ്പത്തിക സഹായം മതിയാകാതെ കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായ മനോവിഷമത്തിലാണ് പൂജാരി അത്മഹത്യ ചെയ്തതെന്ന് ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കമ്മീഷനെ അറിയിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ അപര്യാപ്തത കാരണമാണ് മരണം സംഭവിച്ചതെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: