കണ്ണൂര്‍: സംസ്ഥാനം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിച്ച് നിര്‍ത്തുന്നതിനുമായി സ്വകാര്യ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് 2017 മെയ് 31 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതു പ്രകാരം പൊതു കുടിവെളള സ്രോതസ്സുകളില്‍ നിന്ന് 30 മീറ്ററിനുളളില്‍ പുതിയതായി കുഴല്‍ കിണര്‍ നിര്‍മിക്കുവാന്‍ പാടില്ല. കുഴല്‍ കിണര്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂര്‍ണ്ണമായ മേല്‍വിലാസം, നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, സര്‍വെ നമ്പര്‍, എന്ത് ആവശ്യത്തിനാണ് നിര്‍മിക്കുന്നത് എന്നീ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ച് അപേക്ഷ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍, കോര്പ്പറേഷന് സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് രണ്ട് ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളള ആവശ്യത്തിന് വേണ്ടി മാത്രമാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ വാട്ടര്‍ കണക്ഷനോ പൊതു കുടിവെളള സ്രോതസ്സോ ഇല്ല എന്നും ഉറപ്പുവരുത്തിയശേഷം നിര്‍മ്മാണത്തിന് അനുമതി നല്‍കും. കുഴല്‍കിണര്‍ കുഴിക്കുന്ന ഏജന്‍സികള്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്ക് തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. അനുമതി നല്കിയ കുഴല്‍ കിണറുകളുടെ എണ്ണം, നിരസിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിശദ വിവരങ്ങള്‍ ആഴ്ചതോറും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: