പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരമേറ്റ് പത്തുമാസം തികയാന്‍ പോവുകയാണ്. ഒന്‍പത് മാസം പിന്നിട്ട് നിയമസഭയില്‍ വീണ്ടും ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒരു പുതുമയും നല്‍കുന്നതല്ല. പ്രതീക്ഷയും തരുന്നില്ല.
ഭരണമില്ലായ്മ തുടരുമെന്ന സൂചനയാണ് പ്രസംഗം നല്‍കുന്നത്. തെരഞ്ഞെടുപ്പിന് ജനങ്ങളുടെ മുന്നില്‍വച്ച പ്രകടനപത്രിക തുറന്നുനോക്കാന്‍ പോലും ഇടതുസര്‍ക്കാരിന് സാധിക്കുന്നില്ല. ഇടത് വന്നാല്‍ എല്ലാം ശരിയാകും എന്നുമാത്രമല്ല അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന ഉറപ്പും നല്‍കിയതാണ്. എന്നാല്‍ ഇന്ന് സാധനവിലകള്‍ വാണംപോലെ കയറുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിപണിയില്‍ ഇടപെടുകയെന്ന തന്ത്രപരമായ നീക്കങ്ങള്‍ മുന്‍സര്‍ക്കാരുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.
ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിനിടയില്‍ സിപിഎം യഥാര്‍ത്ഥത്തില്‍ സാധാരണക്കാരുടെ വയറ്റത്തടിക്കുകയാണ്. കഴിഞ്ഞ ഇടത് ഭരണത്തിലും ഭക്ഷ്യവകുപ്പ് സിപിഐക്ക് തന്നെയായിരുന്നു. ‘മലയാളിയുടെ ആഹാരരീതി മാറ്റണം’ എന്ന് അന്നത്തെ ഭക്ഷ്യമന്ത്രി ഉപദേശിച്ചുവെങ്കിലും എന്തൊക്കെയോ ചെയ്തു എന്ന തോന്നലുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് അതൊന്നുമില്ല. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തംപോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിയമസഭയില്‍ സര്‍ക്കാരിന്റെ മേനിപറച്ചില്‍ നടത്തിയത്. സുദീര്‍ഘമായി പ്രസംഗിച്ചിട്ടും ഒരു പ്രതീക്ഷയും ജനിപ്പിക്കാന്‍ സര്‍ക്കാരിനായില്ല. ഏതാണ്ട് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ് നയപ്രസംഗത്തില്‍ കാണാന്‍ കഴിഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ക്ക് ഒന്നും ശരിയാക്കാനാകുന്നില്ല. മുന്നണി ബന്ധങ്ങള്‍പോലും ഉലയുകയാണ്.
കഴിഞ്ഞ നയപ്രസംഗത്തില്‍ പറഞ്ഞത് ആവര്‍ത്തിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വനിതാ സുരക്ഷയുടെപേരില്‍ വാചാലമാകുന്നുണ്ടെങ്കിലും സമീപകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം നല്കുന്ന പാര്‍ട്ടി ഭരണം നയിക്കുമ്പോള്‍ പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ജില്ലയില്‍പോലും ദളിതര്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ല. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പാണ് നയപ്രസംഗത്തിലെ പ്രഖ്യാപനം. വകുപ്പില്ലാത്തതല്ല ഇന്നത്തെ പ്രശ്നം എന്നാര്‍ക്കാണറിയാത്തത്?
സ്ത്രീപീഡകരെ സമയോചിതമായി കൂട്ടിലടയ്ക്കാനുള്ള ജാഗ്രത ഇല്ലാതാക്കുന്നത് ഭരണനേതാക്കളുടെ ഇടപെടലുകളാണ്. അതൊഴിവാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. തൊഴിലില്ലായ്മ പൂര്‍ണമായും ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അതിനുതകുന്ന നടപടികളൊന്നും പ്രസംഗത്തില്‍ കണ്ടില്ല. അതേസമയം പൊങ്ങച്ചും വിളമ്പാന്‍ മടിച്ചിട്ടുമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ തുറസ്സായ പ്രദേശങ്ങള്‍ വിസര്‍ജ്യമുക്തമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഇന്നും ശൗചാലയങ്ങളില്ലാത്ത നിരവധി ഗ്രാമീണ മേഖലകളുണ്ട്. നഗരങ്ങളിലെ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജ്യം ഇല്ലാതാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല എന്ന സത്യം നമ്മുടെ മുന്നിലുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പ്രകൃതി വാതകം എന്നീ മേഖലകളില്‍ പുരോഗതി അവകാശപ്പെടുന്നുണ്ടെങ്കിലും ഈ രംഗത്ത് അധോഗതിയാണ് നിലനില്‍ക്കുന്നത്.
കേരള ഭരണത്തിന്റെ പിടിപ്പുകേടുകള്‍ മറച്ചുവയ്ക്കാന്‍ അടിസ്ഥാനരഹിതവും മാന്യതയില്ലാത്തതുമായ പ്രയോഗങ്ങളാണ് കേന്ദ്രത്തിനെതിരെ നയപ്രസംഗത്തില്‍ നടത്തിയത്. നോട്ട് മരവിപ്പിക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് നയപ്രഖ്യാപനം തുടങ്ങിയതുതന്നെ. ‘ഭാരതത്തിലെ സാമ്പത്തിക ചരിത്രത്തിലെ വിനാശകരമായ ആപത്തുകളിലൊന്നിനോട് പൊരുതേണ്ടിവന്നു’ എന്നാണ് പ്രസംഗത്തില്‍ പറയുന്നത്. മരവിപ്പിച്ച നോട്ടിന് പകരംസംവിധാനമൊരുക്കാതെ വിവേകരഹിതവും തിടുക്കത്തിലും ചെയ്ത നോട്ട് അസാധുവാക്കല്‍ സകല മേഖലയിലും ബുദ്ധിമുട്ടുണ്ടാക്കിയെന്നും വിലപിക്കുന്നുണ്ട്.
ഒരാഴ്ചയില്‍ 24000 രൂപമാത്രം പിന്‍വലിക്കാമെന്ന തീരുമാനത്തെയും പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്. സാധാരണക്കാരുടെ പാര്‍ട്ടി ധനികരുടെ ആവശ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. നോട്ടുമരവിപ്പിക്കല്‍ മൂലം കേരളത്തില്‍ 200 പേര് ആത്മഹത്യ ചെയ്തു എന്ന കെട്ടുകഥയും ഗവര്‍ണറെകൊണ്ട് പറയിച്ചു. സഹകരണ മേഖലയെ തകര്‍ത്തുവെന്നാണ് മറ്റൊരു വിലാപം. രാജ്യത്തൊരിടത്തും ഇല്ലാത്ത കെടുതി കേരളത്തിലെങ്ങനെ ഉണ്ടായി എന്നത് ചിന്തിക്കേണ്ടതാണ്. കേന്ദ്രത്തെ പഴിചാരി സംസ്ഥാനത്തിന്റെ വികസന മുരടിപ്പും പിടിപ്പുകേടും ഭരണസ്തംഭനവും മറച്ചുവയ്ക്കാമെന്നാണ് വ്യാമോഹം. മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമാനമായി നയപ്രഖ്യാപനം മാറി എന്നാണ് മനസ്സിലാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: