ന്യൂദല്‍ഹി: അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎസര്ക്കാരിന്രെ ഹസാരെ സംഘം രംഗത്ത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി. ചിദംബരം എന്നിവരടക്കം 15 കേന്ദ്രമന്ത്രിമാര്ക്കെതിരെയാണ് അഴിമതി ആരോപിച്ചിരിക്കുന്നത്.
ഹസാരെ സംഘം പുറത്തുവിട്ട അഴിമതിക്കാരായ മന്ത്രിമാര്‍ ഇവരാണ്: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ആഭ്യന്തരമന്ത്രി പി. ചിദംബരം, ധനമന്ത്രി പ്രണബ് മുഖര്‍ജി, കൃഷിമന്ത്രി ശരദ് പവാര്‍, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, നഗരവികസനവകുപ്പുമന്ത്രി കമല്‍നാഥ്, ഖാനവ്യവസായവകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍, ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി വിലാസ്റാവു ദേശ്മുഖ്, വിവരസാങ്കേതിക, വാര്ത്താവിനിമയവകുപ്പുമന്ത്രി കപില്‍ സിബല്‍, നിയമമന്ത്രി സല്മാന് ഖുര്‍ഷിദ്, ഷിപ്പിംഗ്മന്ത്രി ജി.കെ. വാസന്, പാരമ്പര്യേതര ഊര്‍ജമന്ത്രി ഫാറൂഖ് അബ്ദുള്ള, രാസവസ്തു, വളം വകുപ്പുമന്ത്രി എം.കെ. അളഗിരി, ഊര്‍ജമന്ത്രി എസ്.കെ. ഷിന്‍ഡെ, ചെറുകിട, മൈക്രോ സംരംഭക വകുപ്പുമന്ത്രി വീരഭദ്രസിംഗ്. മുതിര്‍ന്ന ഹസാരെ സംഘാംഗവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് വാര്‍ത്താസമ്മേളനത്തിലാണ് അഴിമതിക്കാരായ യുപിഎ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്.
കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപിച്ചിരിക്കുന്നത്. കല്‍ക്കരി വകുപ്പ് കൈകാര്യംചെയ്ത മന്ത്രിയെന്ന നിലയില്‍ നിസാര വിലയ്ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ കൈമാറിയെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെയുള്ള ആരോപണം. 2006-2009 കാലത്താണ് മന്മോഹന് സിംഗ് ഉള്‍പ്പെട്ട കല്‍ക്കരി കുംഭകോണം അരങ്ങേറിയതത്രേ. ലേലം വഴി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കണമെന്ന കല്‍ക്കരി വകുപ്പ് സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം മറികടന്നാണ് നിസാര വിലക്ക് ഇവ കൈമാറിയതെന്ന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. പ്രണബ് മുഖര്‍ജി പ്രതിരോധമന്ത്രിയായിരിക്കെ സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍ ഇടപാട് വഴി നാല് ശതമാനം കമ്മീഷന് കൈപ്പറ്റിയിട്ടുണ്ട്. ധനമന്ത്രിയായിരിക്കെ 2 ജി സ്പെക്ട്രം ഇടപാടില്‍ നടത്തിയ ക്രമക്കേടുകളാണ് ചിദംബരത്തെ അഴിമതിവീരന്മാരുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. 2001 ലെ വിലയ്ക്ക് സ്പെക്ട്രം അനുവദിക്കാന്‍ പറ്റില്ലെന്ന് ധനമന്ത്രാലയം നല്കിയ മെമ്മോ ലണ്ടനിലിരുന്നുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെക്കൊണ്ട് ചിദംബരം പിന്‍വലിപ്പിക്കുകയും പുതിയത് അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ടീം ഹസാരെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്മോഹന്സിംഗിന് കത്തയച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആറ് ജഡ്ജിമാരുടെ പേരുകളും ഹസാരെ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: