വഡോദര: അറുപത്തിരണ്ടാമത് ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം ട്രിപ്പിള്‍ജമ്പിലും സ്പ്രിന്റ് റിലേയിലും കേരളത്തിന് ഇരട്ട സ്വര്‍ണ്ണം.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ട്രിപ്പിള്‍ജമ്പില്‍ കേരളത്തിന്റെ മെറിന് ബിജുവും ആകാശ് എം. വര്‍ഗ്ഗീസും പൊന്നണിഞ്ഞു. പെണ്‍കുട്ടികളില്‍ 12.02 മീറ്റര്‍ ദൂരം താണ്ടിയാണ് മെറിന് ബിജു സ്വര്‍ണ്ണം നേടിയത്. കേരളത്തിന്റെ തന്നെ സാന്ദ്രബാബു 11.90 മീറ്ററില്‍ വെള്ളിയും, തമിഴ്നാടിന്റെ ഡി. നിവേദ 11.51 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കായികോത്സവത്തില്‍ വെള്ളിയിലൊതുങ്ങിയ ആകാശ് ഇന്നലെ 14.46 മീറ്റര്‍ ചാടിയാണ് സ്വര്‍ണ്ണം മാറോടുചേര്‍ത്തത്. 4-100 റിലേയില്‍ സ്വര്‍ണ്ണം നേടിയെടുത്തശേഷമാണ് ആകാശ് ട്രിപ്പിള്‍ ജമ്പില്‍ മത്സരം പൂര്‍ത്തിയാക്കിയത്. ആതിഥേയരായ ഗുജറാത്തിന്റെ മന്‍സൂക് സോളങ്കി (14.27മീ.) തമിഴ്നാടിന്റെ എസ്. രാഘവന് (14.13മീ.) എന്നിവര്‍ വെള്ളിയും വെങ്കലവും നേടിയപ്പോള്‍ സംസ്ഥാന മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തിയ ടി.ടി. നിഥിന് 14.07 മീറ്ററില്‍ നാലാമതായി.
ആണ്‍കുട്ടികളുടെ റിലേയില്‍ നാടകീയമായാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ടാമതായി ഓടിയെത്തിയ കേരള താരങ്ങള്‍ വെള്ളിയുടെ നിരാശയില്‍ ഇരിക്കെ ഒന്നാമതായി ഓടിയെത്തിയ മധ്യപ്രദേശിനെ അയോഗ്യരാക്കി. ബാറ്റണ്‍ കൈമാറ്റത്തില്വന്ന പിഴവാണ് മധ്യപ്രദേശിന് തിരിച്ചടിയായത്. എസ്. പ്രണവ്, ആകാശ് എം. വര്‍ഗ്ഗീസ്, പി.എസ്. അഖില്‍, സി. അഭിവനവ് എന്നിവര്‍ 43.64 സെക്കന്‍ഡില്‍ അവസാനവര കടന്നു. കേന്ദ്രീയ വിദ്യാലയ സംഘടന് (44.51സെ.) വെള്ളിയും തമിഴ്നാട് (44.53 സെ.) വെങ്കലവും സ്വന്തമാക്കി.
വെടിപൊട്ടിയതുമുതല് ഒന്നാമതായി കുതിച്ച കേരളപെണ്കുട്ടികള് ആധികാരികമായ പ്രകടനത്തോടെയാണ് റിലേയില്‍ പൊന്നണിഞ്ഞത്. പി. ഡി. അഞ്ജലിയുടെ മിന്നുന്ന തുടക്കം. ബാറ്റണുമായി കുതിച്ചു പാഞ്ഞ അഞ്ജലി രണ്ടാം ലാപ്പില്‍ സോഫിയ സണ്ണിക്ക് കൈമാറി. സോഫിയ വ്യക്തമായ ലീഡോടെ മൂന്നാം ലാപ്പില്‍ ആന്‍സി സോജന് കൈമാറി. അവസാന ലാപ്പിലോടിയ
ക്യാപ്റ്റന്‍ അപര്‍ണ്ണ റോയി ഉജ്ജ്വലമായ സ്പ്രിന്റോടെ ഫിനിഷ് ലൈന്‍ കടന്നു. 48.44 സെന്റിലായിരുന്നു കേരളത്തിന്റെ ഫിനിഷ്..തമിഴ്നാട് 49.36 സെക്കന്റില്‍ വെള്ളിയും മഹാരാഷ്ട്ര 50.14 സെക്കന്റില്‍ വെങ്കലരും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: