തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ട 75,000 ഏക്കര്‍ തോട്ടഭൂമി അനധികൃതമായി കൈവശം വയ്ക്കുന്ന ഹാരിസണ്‍ കമ്പനിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളി. ഭൂമി കയ്യേറ്റക്കേസില്‍ സിബിഐ,എന്‍ഫോഴ്സ്മെന്റ് അനേ്വഷണം ആവശ്യപ്പെട്ട് സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അടയിരിക്കുമ്പോള്‍ ഹാരിസണിന്റെ യഥാര്‍ത്ഥ ഉടമസ്ഥ കമ്പനികളായ വിദേശകമ്പനികള്‍ പിരിച്ചുവിട്ടു. ഹാരിസണിന്റെ കൈവശമിരിക്കുന്ന ഭൂമിയെല്ലാം ബ്രിട്ടീഷ് കമ്പനികളായ മലയാളം പ്ലാന്റേഷന് യുകെയുടെയും ഹാരിസണ്‍ ക്രോസ് ഫീല്ഡിന്റേതുമാണെന്നും ഹാരിസണിന്റെ പാരന്റ് കമ്പനി ഇംഗ്ലണ്ടിലെ ചാനല്‍ ദീപില്‍ സ്ഥിതിചെയ്യുന്ന ആമ്പിള്‍ ഡൗണ്‍ കമ്പനിയുടേതാണെന്നും സ്പെഷ്യല്‍ ഓഫീസര്‍ കണ്ടെത്തിയിരുന്നു.
വിദേശകമ്പനികള്‍ സ്ഥലം കൈവശം വയ്ക്കുന്നത് ഫെറ നിയമലംഘനവും റിസര്‍വ് ബാങ്ക് നയങ്ങള്ക്കുവിരുദ്ധവുമാണ്. സിബിഐ അനേ്വഷണം വരുമെന്നത് മുന്‍കൂട്ടി കണ്ട് തെളിവ് നശിപ്പിക്കാനാണ് ഹാരിസണുമായി ബന്ധപ്പെട്ട വിദേശകമ്പനികള്‍ പിരിച്ചുവിട്ടത്. മലയാളം പ്ലാന്റേഷന്‍സ് ഹോള്‍ഡിംഗ് കമ്പനിയും ആമ്പിള്‍ഡൗണ്‍ കമ്പനിയുമാണ് പിരിച്ചുവിട്ടത്. ബ്രിട്ടീഷ് കമ്പനി വകുപ്പിന്റെ ഔദേ്യാഗിക വെബ്സൈറ്റില്‍ ഫെബ്രുവരി 31ന് മലയാളം പ്ലാന്റേഷന് ഹോള്‍ഡിംഗ് കമ്പനി പിരിച്ചുവിട്ട് വിജ്ഞാപനം വന്നു. ഗര്ണസി രജിസ്ട്രിയില്‍ ഫെബ്രുവരി 14ന് ആമ്പിള്‍ഡൗണ്‍ കമ്പനി പിരിച്ചുവിട്ടതായും വിജ്ഞാപനം വന്നു. ഉടമകളായ അന്തോണി ജോര്‍ജ് ബങ്കര്‍, അന്തോണി ജാക്ക് ഗിന്നസ് എന്നിവരാണ് കമ്പനി പിരിച്ചുവിടാന്‍ അപേക്ഷ നല്‍കിയത്. കമ്പനിക്കെതിരെ എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയത് 2016 സപ്തംബര്‍ 24നാണെങ്കില്‍ സപ്തംബര്‍ 23ന് അപേക്ഷ തീയതി വച്ചാണ് പിരിച്ചുവിടല്‍ തന്ത്രം . ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ അപേക്ഷ നല്കിയതാവട്ടെ സപ്തംബര്‍ 27നും.
സിബിഐ അനേ്വഷണമാവശ്യപ്പെട്ട റിപ്പോര്‍ട്ടില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ ഹാരിസണുമായി ഒത്തുകളിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ സമയമൊരുക്കുകയും ചെയ്യുകയാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഹാരിസണുമായി രഹസ്യ ചര്‍ച്ച നടത്തിയത് പുറത്തുവന്നിരുന്നു. 2016 ആഗസ്റ്റ് 29 ഹാരിസണ്ഗ്രൂപ്പ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ മുന്‍പ് നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും മുഖ്യമന്ത്രിയുടെ ക്ഷമാപൂര്‍വവുമായ പരിഗണനയെക്കുറിച്ചും എടുത്തു പറഞ്ഞിരുന്നു. തങ്ങള്‍ക്ക് കൈവശാവകാശം സര്‍ട്ടിഫിക്കറ്റ് നല്‍കാനും നികുതി അടയ്ക്കാനും തങ്ങള്‍ക്കെതിരായ നടപടികളില്‍ ഇടപെടണമെന്നും കാട്ടിയായിരുന്നു കത്ത്. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ഹാരിസണ്ന് അനുകൂലമായി നിലപാടെടുത്ത ഉത്തരവും വ്യക്തമായിരുന്നു. റബ്ബര്‍ തോട്ടങ്ങളിലെ പ്രായമായ മരങ്ങള്‍ മുറിച്ചുമാറ്റി റീപ്ലാന്റ് ചെയ്യുന്നതിന് സഹായകമായ തരത്തില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നും ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും രാമകൃഷ്ണന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഈ കത്തില്‍ ഹാരിസണിന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ എന്നാണ് സര്‍ക്കാര്‍ ഭൂമിയെക്കുറിച്ച് മന്ത്രി തന്നെ നോട്ടെഴുതിയത്.
സിബിഐ അനേ്വഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉസ്മാന് എന്ന വ്യക്തിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ നാളിതുവരെ നിലപാട് അറിയച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: