തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് 710 ലക്ഷം യൂണിറ്റ് കടന്നു. ഇതോടെ ഇടുക്കിയിലെ ഉല്പാദനം ഇരട്ടിയാക്കി. കേരളം കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സമയത്താണ് ഇത്തരത്തിലൊരു നടപടി.
ബുധനാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 71.0488 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ്. ചൊവ്വാഴ്ച 69.0221, തിങ്കളാഴ്ച 66.8435, ഞായറാഴ്ച 59.7245 എന്നിങ്ങനെയുമായിരുന്നു മൊത്തം ഉപഭോഗം. 14.563 മില്യണ്‍ യൂണിറ്റ് വൈദ്യുതി ആകെ കേരളത്തില്‍ ഉല്പാദിപ്പിച്ചപ്പോള് ബാക്കി ആവശ്യമായി വന്ന 56.4858 മില്യണ്‍ യൂണിറ്റും പുറത്ത് നിന്നും വാങ്ങുകയായിരുന്നു. ജലവൈദ്യുത പദ്ധതികളില്‍ നിന്നും 14.3762 മില്യണ്‍ യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചപ്പോള്‍, 0.1765 മാത്രമാണ് മറ്റ് പദ്ധതികളില്‍ നിന്നും ലഭിച്ചത്. 89 മില്യണ്‍ യൂണിറ്റിന് ഇടയില്‍ ആയിരുന്നു കേരളത്തില്‍ കഴിഞ്ഞ ആഴ്ച വരെ പരമാവധി ഉല്പാദനം.
ഇടുക്കി ഡാമിലെ വൈദ്യുതി ഉല്പാദനം 6.786 മില്ല്യണ്‍ യൂണിറ്റായി ഉയര്‍ത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ഇത് 3.403 ആയിരുന്നു. ഇടുക്കിയിലെ നിലവിലെ ജലനിരപ്പ് 2333.02 അടിയാണ്. ആകെ സംഭരണ ശേഷിയുടെ മൂന്നിലൊന്നിലും താഴെ. 32.57 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 47.59 ശതമാനം ആയിരുന്നു.
സംസ്ഥാനത്തെ ഡാമുകളിലാകെ അവശേഷിക്കുന്നത് 1634.805 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ്. ഇടുക്കിയിലെ ഉല്‍പ്പാദനം കൂട്ടിയതോടെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള മലങ്കര കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 1.5 മീറ്റര്‍ ഇടത്കരയിലും 1.30 മീറ്റര്‍ വലത്കരയിലും വെള്ളം തുറന്ന് വിട്ടിട്ടുണ്ട്. മലങ്കര ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 41 അടിയോളം എത്തി.
ഇടുക്കിയിലെ ഉല്പാദനം കൂട്ടിയത് മൂന്ന് ജില്ലകളിലായി കനാലിന്റെ ഇരുകരയിലും ഉള്ളവര്‍ക്ക് അനുഗ്രഹമായെങ്കിലും എത്ര ദിവസം ഇത് ലഭിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. വരും ദിവസങ്ങളില്‍ വേനല്‍ മഴ കനിഞ്ഞില്ലെങ്കിലും കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനുമൊപ്പം കടുത്ത വൈദ്യുത ക്ഷാമം കൂടിയായിരിക്കും കേരളത്തെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: