ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം നിരോധിച്ചത് ചോദ്യംചെയ്യുന്ന ഹരജിയില്‍ വാദം കേള്‍ക്കല്‍ അടച്ചിട്ട കോടതി മുറിയില്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്.
കേസ് മാര്‍ച്ച് 17,18, 20 ദിവസങ്ങളില്‍ പ്രത്യേക ട്രൈബ്യൂണല്‍ പരിഗണിക്കും. രഹസ്യവിചാരണയായതിനാല്‍ കേസുമായി ബന്ധപ്പെട്ടവര്‍ക്കല്ലാതെ കോടതി മുറിയില്‍ പ്രവേശനമുണ്ടാകില്ല. രഹസ്യവിചാരണയെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് എതിര്‍ത്തുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പ്രത്യേക ട്രൈബ്യൂണല്‍ അധ്യക്ഷ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സംഗീത ദിംഗ്റ സൈഗാള്‍ അംഗീകരിക്കുകയായിരുന്നു.
ട്രൈബ്യൂണല്‍ മുമ്പാകെ പരിശോധനക്ക് വയ്ക്കുന്ന വിവരങ്ങള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നവയാണെന്നും അതിനാല്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിക്കുകയായിരുന്നു. സക്കീറിന്റെ സംഘടനയെ നിരോധിക്കുന്നതിന് കാരണമായ ‘ ഗുരുതര തെളിവുകള്‍’ കോടതി മുമ്പാകെ വയ്ക്കാന്‍ രഹസ്യവിചാരണതന്നെ വേണമെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന് വാദിക്കുകയായിരുന്നു.
2016 നവംബര്‍ 17നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 19ന് സംഘടനയുടെ ഓഫീസുകളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: